SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.32 PM IST

എ.ബി.സി പദ്ധതി പൂർണ പരാജയം: കണ്ണൂരിൽ തെരുവുനായകളെ പൂട്ടാൻ അടിയന്തര നടപടിക്ക് കോർപ്പറേഷൻ

dog

കണ്ണൂർ: തെരുവുനായകളുടെ ശല്യം ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ തെരുവ് നായയുടെ കടിയേ​റ്റ കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന വിഷയം ചർച്ചക്ക് വന്നപ്പോഴാണ് അംഗങ്ങളുടെ വികാരം മനസിലാക്കുന്നുവെന്നും എത്രയും പെട്ടെന്ന് തെരുവ് നായകളുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മേയർ അഡ്വ. ടി.ഒ മോഹനൻ അറിയിച്ചത്.

ഇപ്പോൾ നടപ്പിലാക്കുന്ന എ.ബി.സി പദ്ധതി പൂർണപരാജയമാണ്. തെരുവ് നായകളെ വന്ധീകരിക്കുന്ന പദ്ധതി പ്രകാരം തെരുവ് നായകളെ പിടിച്ചുകൊണ്ടു പോയാൽ അവയെ വന്ധീകരിച്ച് രണ്ട് ദിവസം കഴിഞ്ഞ് ചെവിക്ക് അടയാളം വച്ച് പിടിച്ചു കൊണ്ടുപോയ സ്ഥലത്ത് തന്നെ വിടുകയാണ് ചെയ്യുന്നത്. ഇങ്ങിനെ ചെയ്തത് കൊണ്ട് എന്ത് നേട്ടമാണ് ഉള്ളത്തെന്നും വെറുതെ പണം നഷ്ടപ്പെടുത്തുകയല്ലാതെ വേറെ ഒരു ഗുണവുമില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. തെരുവ് നായകൾക്ക് ഷെൽട്ടർ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് അംഗങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മേയർ പറഞ്ഞു.

വാരത്തെ മത്സ്യ മാർക്ക​റ്റ് നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നും മത്സ്യ വിൽപ്പന നടക്കുന്നത് മാർക്ക​റ്റിന് പുറത്താണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ. രാഗേഷ്, എം.പി. രാജേഷ് കൗൺസിലർമാരായ മുസ്ലീഹ് മഠത്തിൽ, എൻ. സുകന്യ എന്നിവർ സംസാരിച്ചു.

അനാവശ്യ പൊതുടാപ്പുകൾ നീക്കം ചെയ്യും
കോർപ്പറേഷൻ പരിധിയിൽ അനാവശ്യമായുള്ള പൊതുടാപ്പ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി അവയുടെ കണക്കെടുക്കുന്നതിന് കൗൺസിൽ അംഗങ്ങളും പൊതുമരാമത്ത് വിഭാഗവും കൗൺസിലർമാരും പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് മേയർ നിർദ്ദേശിച്ചു. പുഴാതി സോണലിൽ പൊതുടാപ്പ് ഉപയോഗിച്ചതിന് ഒരു കോടിയിൽപ്പരം രൂപ അടക്കാനുണ്ടെന്നും പിഴ പലിശ ഒഴിവാക്കി 20 ലക്ഷം രൂപ അടച്ചാൽ മതിയെന്നുമുള്ള വാട്ടർ അതോറി​റ്റിയുടെ കത്ത് കൗൺസിൽ യോഗത്തിൽ ചർച്ചക്ക് വന്നപ്പോഴാണ് പൊതു ടാപ്പുകളുടെ കണക്കെടുക്കാനും അനാവശ്യമായുള്ളത് നീക്കം ചെയ്യാനുമുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചത്.

തെരുവ് നായകളെ ഇല്ലാതാക്കാൻ നിയമം അനുവദിക്കുന്നില്ല. അതിനാൽ തെരുവ് നായകൾക്ക് ഒരു ഷെൽട്ടർ സ്ഥാപിക്കൽ മാത്രമേ പരിഹാരമാവുകയുള്ളൂ. കോർപ്പറേഷനിലെ 55 ഡിവിഷനുകളിൽ എവിടെയെങ്കിലും സ്ഥലമുണ്ടെന്ന് പറഞ്ഞാൽ അവിടെ രണ്ട് മാസത്തിനകം ഷെൽട്ടർ സ്ഥാപിക്കും.

അഡ്വ. ടി.ഒ. മോഹനൻ, മേയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.