കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിനു വേണ്ടി ഭൂമി വിട്ടുകൊടുത്തവർക്ക് ഭേദപ്പെട്ട നഷ്ടപരിഹാരം ലഭിച്ചെന്ന് പറയുമ്പോഴും പാതി പൊളിച്ചുനീക്കിയ വീടിന് മുന്നിൽ ഇനിയെന്ത് ചെയ്യണമെന്ന ആധിയോടെ കഴിയുകയാണ് കാഞ്ഞങ്ങാട് തോയമ്മലിലെ അറുപതു പിന്നിട്ട സഹോദരങ്ങൾ.ആകെയുള്ള പത്തരസെന്ററിൽ മൂന്നര സെന്റ് ദേശീയപാതയ്ക്കായി ഏറ്റെടുത്തപ്പോൾ റോഡ് പൂർത്തിയാകുമ്പോൾ താമസം സാദ്ധ്യമല്ലാത്ത പഴഞ്ചൻ വീടിനുള്ളിൽ എങ്ങനെ കഴിയുമെന്നാണ് അവിവാഹിതരായ ഈ സഹോദരങ്ങളുടെ ആധി.
മുഴുവൻ സ്ഥലവും ഏറ്റെടുത്തിരുന്നെങ്കിൽ തങ്ങൾക്ക് ഈ ദുർഗതി വരില്ലായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്. വീടിന്റെ മുൻ ഭാഗം ദേശീയ പാതയ്ക്ക് വേണ്ടി പൊളിച്ചു മാറ്റി. പത്തരസെന്റ് ഭൂമിയിൽ മൂന്നര സെന്റാണ് റോഡിനു വേണ്ടി നൽകിയത്. വീട്ടിൽ നിന്നും ഇപ്പോൾ നേരെ ഇറങ്ങുന്നത് റോഡിലേക്കാണ് . ദേശീയ പാതയ്ക്കായി സ്ഥലം അളന്നപ്പോൾ പൊളിക്കേണ്ടി വരുമെന്നാണ് ആദ്യം അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ .രണ്ടാമത് നടന്ന സർവ്വേയിൽ പൊളിക്കേണ്ടി വരില്ലെന്നായിരുന്നു അറിയിച്ചത്. മൂന്നാമത്തെ സർവ്വേ നടത്തിയപ്പോൾ വീടിന്റെ മുൻ ഭാഗം പൊളിക്കേണ്ടി വരുമെന്നായി. നിലവിൽ സർവ്വീസ് റോഡ് ഇവരുടെ വീടിന് തൊട്ടാണ് കടന്നു പോകുന്നത്. ഇവിടെ റോഡ് ഉയർത്താനായി മണ്ണിടേണ്ടി വരുമ്പോൾ ഇവരുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയില്ലെന്നതാണ് സ്ഥിതി.
സ്ഥലം ഏറ്റെടുത്തോളു,
സ്ഥലവും വീടും ഏറ്റെടുക്കണമെന്നു കാട്ടി ഒരു വർഷം മുമ്പ് ശ്രീധരൻ കളക്ടർക്ക് അപേക്ഷ നൽകി. ദേശീയ പാതാ വിഭാഗവുമായി ബന്ധപ്പെടാനായിരുന്നു മറുപടി. ദേശീയപാത വിഭാഗത്തെ സമീപിച്ചപ്പോൾ തിരികെ കളക്ടറെ സമീപിക്കണമെന്നായി അവർ. ഇങ്ങനെ മാറി മാറി അപേക്ഷ നൽകിയെങ്കിലും അനുകൂലമറുപടി ലഭിച്ചില്ലെന്ന് ശ്രീധരൻ പറഞ്ഞു. ദേശീയപാതയുടെ നിർമ്മാണം വേഗത്തിൽ നീങ്ങുകയാണ്. അധികം വൈകാതെ വീടിന്റെ മുന്നിൽ മണ്ണിട്ട് നികത്തും. അതോടെ അവിടെ താമസിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. അങ്ങിനെ വന്നാൽ എങ്ങോട്ടുപോകുമെന്നാണ് ഇരുവരുടേയും ആവലാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |