കോട്ടയിൽ ട്രയൽ റൺ കഴിഞ്ഞിട്ട് രണ്ട് മാസം
കണ്ണൂർ: ടൂറിസം മേഖലയിൽ പുതിയ ചരിത്രമായി മാറുമെന്ന് പ്രഖ്യാപിച്ച് കണ്ണൂർ കോട്ടയിൽ ട്രയൽ നടത്തി രണ്ട് മാസം കഴിഞ്ഞിട്ടും ലൈറ്റ് ആൻഡ് സൗണ്ട് ഷോ വെളിച്ചം കണ്ടില്ല. സാങ്കേതിക പ്രവൃത്തി പൂർത്തിയാകാത്തതാണ് ഉദ്ഘാടനം നീളുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ ഇവിടെയുള്ള യന്ത്രങ്ങളും മറ്റും സർവ്വീസിനായി ഹൈദരബാദിൽ എത്തിച്ചിരിക്കയാണ്.
2016 ഫെബ്രുവരി 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ ഒരു ദിവസം മാത്രമാണ് പ്രദർശനം നടത്തിയത്.ആധുനിക സജ്ജീകരണങ്ങളായ മൾട്ടി മീഡിയ സ്‌കാനിംഗ്, ലേസർ പ്രോജക്ടുകൾ എന്നിവ സമർത്ഥമായി വിനിയോഗിച്ചായിരുന്നു അവതരണം. 56 മിനിട്ട് നീണ്ടു നിൽക്കുന്ന പരിപാടിക്കു ശബ്ദം നൽകിയിരിക്കുന്നത് നടൻ മമ്മൂട്ടിയും നടി കാവ്യാ മാധവനുമായിരുന്നു. വിഷ്വൽ ഇഫക്ടിനു പുറമേ 7.1 സൗണ്ട് സിസ്റ്റമായിരുന്നു ഉപയോഗിച്ചത്.
ഗൊൽക്കൊണ്ട കോട്ട, പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ, രാജസ്ഥാനിലെ ഉദയപുർ കൊട്ടാരം, മദ്ധ്യപ്രദേശിലെ ഗ്വാളിയോർ കോട്ട എന്നിവിടങ്ങളിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ ചുവടു പിടിച്ചായിരുന്നു കണ്ണൂരിലും പദ്ധതി നടപ്പാക്കിയത്.
ചിലവ് 3.88 കോടി
ടൂറിസം വകുപ്പിന്റെ 3.88 കോടി രൂപാ ചെലവിലായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടപ്പാക്കിയത്. കോട്ടയിലെ പ്രവേശന കവാടത്തിൽനിന്ന് തുടങ്ങുന്ന നടപ്പാതയിൽ തുറസായ സ്ഥലത്തിനോടു ചേർന്നുള്ള കോട്ടയുടെ ചുമരിൽ വെളിച്ച ശബ്ദ സംവിധാനത്തിലൂടെ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ കോട്ടയുടെയും കണ്ണൂരിന്റെയും ചരിത്രം വിവരിക്കുന്നതായിരുന്നു പദ്ധതി. ഒരേ സമയം 250 പേർക്ക് ഇരുന്നു കാണാവുന്ന സംവിധാനവും ആസൂത്രണം ചെയ്തിരുന്നു.
കണ്ണൂരിന്റെ പൈതൃകം കവരാനെത്തിയവരോട് പോർച്ചുഗീസുകാർ കണ്ണൂരിലെത്തുന്നതു മുതലുള്ള ചരിത്രം പ്രതിപാദിക്കുന്നതിനൊപ്പം അറയ്ക്കൽ, ചിറക്കൽ, കണ്ണൂരിന്റെ പാരമ്പര്യം, കോലത്തിരി നാടിന്റെ പെരുമ, ബ്രിട്ടീഷുകാരുടെ വരവ്, പഴശി പോരാട്ടം, സ്വാതന്ത്ര്യസമര പോരാട്ടം എന്നിവയെല്ലാം പങ്കു വെക്കുന്ന രീതിയിലാണ് ഷോ.
അഴിമതിയന്വേഷണം ഇഴഞ്ഞിഴഞ്ഞ്
കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിലെ അഴിമതി അന്വേഷണം ഒരു ഭാഗത്ത് പുരോഗമിക്കുകയാണ്. പ്രവർത്തനമികവിന്റെ പേരിൽ കരാർ നേടിയ കമ്പനിയാണ് ടെൻഡർ നടപടിയിൽപോലും പങ്കാളിയാകാത്ത മറ്റൊരു കമ്പനിയെ നിർമ്മാണച്ചുമതല ഏൽപ്പിച്ചത്. നിർമ്മാണച്ചുമതലയുണ്ടായിരുന്ന കിറ്റ്‌കോ ബെംഗളുരുവിലെ കൃപ ടെൽകോം എന്ന കമ്പനിക്കാണ് ഉപകരാർ നൽകിയത്. ടെൻഡറിൽ ഉയർന്ന തുക കാണിച്ച ഇവർക്കായിരുന്നു കരാർ. കുറഞ്ഞ തുക കാണിച്ച കമ്പനിയെ തഴയുന്നതിനുള്ള ന്യായീകരണം കൃപയുടെ ‘പ്രവർത്തനമികവും ഉപകരണങ്ങളുടെ ഗുണമേന്മയും’ ആയിരുന്നു. ഇങ്ങനെ കൃപയ്‌ക്ക് കരാർ നൽകാൻ കിറ്റ്‌കോയിലും അധികൃതരിലും സ്വാധീനം ചെലുത്തിയവരെക്കുറിച്ചും വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് അഴിമതി അന്വേഷിക്കുന്നത്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയിൽ നിന്നുൾപ്പടെ വിജിലൻസ് സംഘം മൊഴിയെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |