പിടിയിലായത് മുഖ്യപ്രതികൾ
കണ്ണൂർ:അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലയുള്ള സിന്തറ്റിക്ക് മയക്കുമരുന്ന് വിതരണം ചെയ്ത കേസിൽ മൂന്ന് പേർ കൂടി പിടിയിലായതോടെ കേസ് അന്തിമഘട്ടത്തിലെത്തി.കണ്ണൂർ പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണികൾ ഉൾപ്പെടെയുള്ള റാക്കറ്റ് പിടിയിലായത്. നൈജീരിയൻ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ (22) യെന്ന യുവതിയെ ബാംഗ്ലൂർ ബനസവാടിയിൽ വച്ചു കണ്ണൂർ സിറ്റി പൊലിസ് അസി. കമ്മിഷണർ പി.പി സദാനന്ദനാണ് അറസ്റ്റു ചെയ്തത്.കണ്ണൂർ സിറ്റി മരക്കാർക്കണ്ടിയിൽ ജനീസ് (30), അണ്ടത്തോട് അനുഗ്രഹയിൽ മുഹമ്മദ് ജാബിർ(30) എന്നിവരെയാണ് നർകോട്ടിക് സെൽഡി.വൈ. എസ്.പി ജസ്റ്റിൻ എബ്രഹാമും പിടികൂടി. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
രണ്ടുകിലോ എം.ഡി. എം. എ, കൊക്കൈയിൻ, എൽ. എസ്. ടി സ്റ്റാമ്പുകൾ തുടങ്ങിയ അത്യാധുനിക ലഹരി ഗുളികകൾ കണ്ണൂർ നഗരത്തിലെ രണ്ടിടങ്ങളിൽ നിന്നായി പിടികൂടിയ സംഭവത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. മയക്കുമരുന്ന് മൊത്തവ്യാപാരംനടത്തിയ കണ്ണൂർ തെക്കിബസാർ സ്വദേശി നിസാമിന്റെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിന്നും രണ്ടുലക്ഷം രൂപവീതം ദിവസവും നൈജീരിയൻ സ്വദേശികളായ ഷിബുസോർ, അസിഫ.ടി.കെമി എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതോടെ സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര ബന്ധം വ്യക്തമായിരുന്നു.
കൈയടിക്കെടാ കണ്ണൂർ പൊലീസിന്
കേസിലെ മുഖ്യപ്രതിയായ ജനീസിന്റെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ ബാംഗ്ലൂർ യൂണിയൻ ബാങ്കിൽ നൈജീരിയൻ സ്വദേശികളായ വിദ്യാർത്ഥികളുടെ പേരിലാണ് പണം ട്രാൻസ്ഫർ ചെയ്യുന്നതെന്നു വ്യക്തമായി. ഇവർ താമസിക്കുന്ന ബാംഗ്ലൂർ ബനസവാടിയിലെ വീട്ടിൽ എത്തിയ പൊലീസ് സംഘം ഷിബു സോറും ആസിഫയും നൈജീരിയയിലേക്ക് മടങ്ങിയെന്ന് കണ്ടെത്തി. ഇതെ വീട്ടിൽ താമസിക്കുന്ന പഠനം പൂർത്തിയാക്കാത്ത പ്രൈയിസ് എന്ന പെൺകുട്ടിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ മൂന്ന് ദിവസം കൂടുമ്പോൾ 30000 മുതൽ 80000 രൂപവരെ അവരുടെ അക്കൗണ്ടിൽ എത്തുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ തനിക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമില്ലെന്നും നൈജീരിയൻ കറൻസിയായ നേരക്ക് പകരം ഇന്ത്യൻ രൂപ നൽകുന്ന ഹുണ്ടി ഇടപാട് മാത്രമേയുള്ളുവെന്നുമായിരുന്നു പ്രൈയിസിന്റെ വിശദീകരണം. എന്നാൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിരിച്ചെടുത്ത പൊലീസ് സംഘം മയക്കുമരുന്ന് കടത്തുസംഘവുമായി പ്രൈയിസിന് നേരിട്ട് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റുരേഖപ്പെടുത്തുകയായിരുന്നു. മയക്കുമരുന്ന് വ്യാപാരിയുമായി ബാംഗ്ലൂരിലെ ഒരു ഷോപ്പിംഗ് മാളിൽ നിൽക്കുന്ന ഒരു ഫോട്ടോ കൂടി ഗൂഗിൾ ഡ്രൈവിൽ നിന്നും കണ്ടെത്തിയതോടെ ഇവരുടെ കള്ളക്കളി പുറത്തായി. തുടർന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.പി.സദാനന്ദൻ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ ചാലാട് കേന്ദ്രീകരിച്ചു ഇന്റീരിയർ ഷോപ്പു കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപന നടത്തിയതിനാണ് ജനീസിനെയും ജാബിറിനെയും അറസ്റ്റ് ചെയ്തത്. ഇവർ നേരത്തെ ഗോവയിലുണ്ടെന്നു തിരിച്ചറിഞ്ഞ പോലീസ് അവിടെ എത്തിയിരുന്നു
എ. എസ്. ഐ ചന്ദ്രശേഖരൻ, സിദ്ധിഖ്, , എസ്. ഐ മഹിജൻ, റാഫി, എടക്കാട് എസ്. ഐ മഹേഷ് കണ്ടമ്പേത്ത്, കണ്ണപുരം എസ്. ഐ വിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |