കണ്ണൂർ :ഐക്യകേരളം രൂപീകരിക്കുന്നതിന് തൊട്ടുമുമ്പ് 1956 ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട്ട് നടന്ന നാലാം പാർട്ടി കോൺഗ്രസാണ് കേരളത്തിൽ ആദ്യത്തേത് . നീണ്ടകാലത്തെ നിരോധനവും അടിച്ചമർത്തലും പിന്നിട്ട് ജനകീയശക്തിയായി കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കാലുറപ്പിക്കുന്നതിന്റെ പ്രഖ്യാപനമായിരുന്നു പാലക്കാട് കോൺഗ്രസ് കണ്ണൂരിൽ നിന്നുള്ള മുപ്പതോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തുവെന്നാണ് പഴയ നേതാക്കൾ പറയുന്നത്.
പതിനൊന്നു ദിവസം നീണ്ട ആ സമ്മേളനം നാടിനെ ഇളക്കിമറിച്ചു. എല്ലാദിവസവും കലാപരിപാടി സെമിനാർ, പ്രദർശനം എന്നിവയുണ്ടായിരുന്നു. സമ്മേളന ഹാളിലെ തീവ്രമായ രാഷ്ട്രീയ ചർച്ചയ്‌ക്കൊപ്പം പുറത്തും ആവേശം ജ്വലിപ്പിക്കുന്നതായിരുന്നു പരിപാടി. സമ്മേളനത്തിന്റെ ആദ്യദിവസത്തെ സാഹിത്യസമ്മേളനത്തിൽ മലയാളത്തിലെ മുൻനിര പുരോഗമന സാഹിത്യകാരന്മാർ എല്ലാവരും എത്തി. തകഴി ശിവശങ്കരപ്പിള്ള, എസ്.കെ.പൊറ്റെക്കാട്ട്, പൊൻകുന്നം വർക്കി, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയവരെല്ലാം പ്രസംഗിച്ചു. ജനങ്ങളുടെ ഒഴുക്ക് കാരണം റെയിൽവേ പ്രത്യേക ട്രെയിൻ ഓടിച്ചു. പൊതുസമ്മേളനത്തിൽ പ്രസംഗത്തിന്റെ ഇടവേളയിൽ കോഴിക്കോട് അബ്ദുൽ ഖാദർ ഉൾപ്പെടെയുള്ള ഗായകർ പാടി.സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ് കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിലായിരുന്നു ഇത്. കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിൽ കേന്ദ്രകമ്മിറ്റിയിൽ പ്രത്യയശാസ്‌ത്രഭിന്നതയുണ്ടായിരുന്നു.
പി.സി ജോഷി, രാജേശ്വര റാവു, രവി നാരായൺ റെഡ്ഡി, എസ്.എസ് യൂസഫ്, ഭവാനി സെൻ, സോമനാഥ് ലാഹിരി, കെ.ദാമോദരൻ, അവദർ സിംഗ് മൽഹോത്ര, രമേഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസിൽ ബദൽ കരട് പ്രമേയം അവതരിപ്പിച്ചു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐയുടെ നേതൃനിരയിൽ നിന്നതും ഇവരായിരുന്നു.രാഷ്ട്രീയ പ്രമേയത്തോടൊപ്പം അടിയന്തര പരിപാടി എന്നൊരു അനുബന്ധം കൂടി അവതരിപ്പിച്ചിരുന്നു. രാഷ്ടനിർമ്മാണത്തിനും ദേശീയസ്വാതന്ത്ര്യം ശക്തിപ്പെടുത്താനുമുള്ള പരിപാടികളാണ് ഇതിലുണ്ടായിരുന്നത്. റിപ്പോർട്ട് പാർട്ടിയുടെ പോരായ്‌മയും പരാജയങ്ങളും വിലയിരുത്തി. ഉൾപ്പാർട്ടി പ്രതിസന്ധിയെ മൂർഛിപ്പിച്ച, പാർട്ടി സെന്ററിന്റെ സംഘടനാരീതികളെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് പൊളിറ്റ്‌ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടും സെൻട്രൽ കൺട്രോൾ കമീഷന്റെ റിപ്പോർട്ടും അവതരിപ്പിച്ചു. 39 അംഗ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തു. അജോയ്‌ഘോഷിനെ വീണ്ടും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ആ ബദൽ പറഞ്ഞത്
വിദേശനയവും ഭൂപരിഷ്‌കരണവും വിലയിരുത്തി, ഭരണവർഗ്ഗത്തിന്റെ നിലപാടിൽ വ്യത്യാസം വന്നിട്ടുണ്ടെന്നും ജന്മിത്വവുമായുള്ള സഹകരണം ഭരണവർഗത്തിന്റെ വർഗസ്വഭാവത്തിൽ വലിയ മാറ്റം വരുത്തിയെന്നും സാമ്രാജ്യത്വം പിന്തുടരുന്നത് ഫ്യൂഡൽ വിരുദ്ധ നിലപാടാണെന്നുമായിരുന്നു ബദൽ പ്രമേയത്തിന്റെ കാതൽ. കോൺഗ്രസ് വിരുദ്ധ ജനാധിപത്യ മുന്നണി ആവശ്യമില്ലെന്നും അത്തരമൊരു മുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ബദൽ പ്രമേയം ആവശ്യപ്പെട്ടു.
ചുരുക്കത്തിൽ കോൺഗ്രസ് പാർട്ടിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷമായി പ്രവർത്തിക്കണോ അതോ കോൺഗ്രസിന്റെ സഖ്യശക്തിയാകണോ എന്ന അഭിപ്രായഗതികളുടെ ഏറ്റുമുട്ടൽ വേദിയായി പാർട്ടി കോൺഗ്രസ്. ചൂടേറിയ ചർച്ചയും വോട്ടെടുപ്പും നടന്നു. അവസാനം ബദൽ പ്രമേയം തള്ളി ഔദ്യോഗിക പ്രമേയം അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |