ഏഴുലക്ഷം പേർ നഗരത്തിലെത്തുമെന്ന് കണക്കുകൂട്ടൽ
കണ്ണൂർ:ആറുമുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സി.പി. എം പാർട്ടി കോൺഗ്രസിൽ ഏഴ് ലക്ഷം പേരെങ്കിലും നഗരത്തിലെത്തുമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണക്കു കൂട്ടുന്നത്. പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂരിൽ രണ്ടായിരത്തോളം പൊലീസിനെ വിന്യസിക്കും. സുരക്ഷാ ചുമതലക്ക് മൂന്ന് എസ്. പി മാരെ നിയോഗിക്കും.ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒരു എസ്. പിയെയും സുരക്ഷാചുമതലക്ക് രണ്ട് എസ്.പിമാരെയുമാണ് നിയമിക്കുന്നത്.
സി.പി.എമ്മിന്റെ ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ നാളെ മുതൽ കണ്ണൂരിൽ എത്തി തുടങ്ങും. ഇവർ താമസിക്കുന്ന ഹോട്ടലുകൾക്കും മറ്റും പ്രത്യേക സുരക്ഷയാണ് ഒരുക്കുന്നത്.
കൂടാതെ, ആന്റി മാവോയിസ്റ്റ് സ്‌ക്വാഡിനെയും കെ.എ.പി ബറ്റാലിയൻ പൊലീസ് സേനയേയും വിന്യസിക്കും. ഫുഡ് ആൻഡ് സേഫ്റ്റി , പി.ഡബ്ല്യൂ.ഡി തുടങ്ങിയവർക്കും പൊലീസ് പ്രത്യേക നിർദേശം കൊടുത്തിട്ടുണ്ട്.കെ റെയിൽ പ്രതിഷേധം കത്തി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ പരിപാടികളുടെ സാദ്ധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് കർശന സുരക്ഷയൊരുക്കുന്നുണ്ട്.
പ്രശ്നമാണ് പാർക്കിംഗ്
പൊതുപരിപാടികൾ വരുമ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യാനായി ഉപയോഗിച്ചിരുന്ന പൊലീസ് മൈതാനത്തിലും മറ്റ് രണ്ട് മൈതാനങ്ങളിലും നിലവിൽ മറ്റ് പരിപാടികൾ നടക്കുന്നുണ്ട്.കൂടാതെ സെന്റ് മൈക്കിൾസ് സ്‌കൂളിന് സമീപത്തെ വിളക്കുംതറ മൈതാനം പട്ടാളം കൊട്ടിയടച്ചതോടെ ആ വഴിയും അടഞ്ഞു. നിലവിൽ നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് തന്നെ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. നിലവിൽ കോർപറേഷന്റെ പേ ആൻഡ് പാർക്കിംഗ് സൗകര്യം മാത്രമാണുള്ളത്.
ഈ സ്ഥലമാകട്ടെ പാർട്ടി കോൺഗ്രസ് നടക്കുന്ന സ്ഥലങ്ങളിൽ നിന്നും വളരെ ദൂരെയായത് കൊണ്ട് ഉപയോഗിക്കാൻ സാദ്ധ്യമല്ല. പാർട്ടി കോൺഗ്രസ് നടക്കുന്ന മറ്റൊരു സ്ഥലമായ ജവഹർ സ്റ്റേഡിയത്തിന് പുറത്ത് ചുരുങ്ങിയത് 20 വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാൻ പറ്റു.ടൗൺ സ്‌ക്വയറിന്റെ അവസ്ഥയും ഇതുതന്നെയാണ്. നായനാർ അക്കാഡമിയിലും വളരെ കുറച്ച് വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാൻ സാധിക്കു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |