കാസർകോട്: പെരിയ കേന്ദ്ര സർവ്വകലാശാലയ്ക്ക് കെട്ടിടം വാടകയ്ക്ക് നൽകിയ വകയിൽ കുടിശിക ലഭിക്കാനുണ്ടെന്ന് കാണിച്ച് കെട്ടിട ഉടമ കോടതിയിൽ നൽകിയ ഹർജി തള്ളി. പടന്നക്കാട്ടെ റിവർവ്യൂ ആശുപത്രി കെട്ടിട ഉടമകളായ മീത്തൽ പുരയിൽ കാസിം മുതൽ 10 പേർ ഹൊസ്ദുർഗ്ഗ് സബ് കോടതി നൽകിയ ഹർജിയാണ് ചിലവുസഹിതം തള്ളിയത്.
2016 മാർച്ച് മുതൽ 2018 സപ്തംബർ മാസം വരെയുള്ള കാലയളവിൽ രണ്ടു കോടിയോളം രൂപ കുടിശ്ശികയും കെട്ടിടം കേടുപാടുകൾ വരുത്തിയതിന് 40 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള സിവിൽ അന്യായം ഫയൽ ചെയ്തത്. കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് വാടക ഇനത്തിൽ കൂടുതൽ പണം വാങ്ങിയതിനാൽ കുടിശിക നൽകാനില്ലെന്ന് സർവ്വകലാശാല വാദിച്ചു. സർവകലാശാലയെ വഞ്ചിച്ച് നേരത്തെ 87.61 ലക്ഷം രൂപ കൂടുതലായി വാടക ഇനത്തിൽ ഉടമകൾ കൈപറ്റിയിരിന്നു. അതും പലിശയും തിരിച്ചു പിടിച്ചതായി കോടതിയിൽ കേന്ദ്രസർവ്വകലാശാല വാദിച്ചു.
കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാരുടെ സാക്ഷ്യപത്രവും, കാഞ്ഞങ്ങാട് നഗരസഭയുടെ രേഖകളും സർവ്വകലാശാല കോടതിയിൽ ഹാജരാക്കിയിരുന്നു. രേഖകളൊക്കെ പരിശോധിച്ചാണ് ഹോസ്ദുർഗ്ഗ് സബ് ജഡ്ജ് എം.സി.ആന്റണി വിധി പ്രഖ്യാപിച്ചത്. കെട്ടിടത്തിന് വിസ്തീർണം കൂടുതൽ കാണിച്ച് അനധികൃതമായി വാടക ഈടാക്കിയതായി കേന്ദ്രസർവ്വകലാശാല കോടതിയിൽ വാദിച്ചു. ഇതു സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടക്കുകയും കൃത്രിമം കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് എറണാകുളം സി.ബി.ഐ കോടതിയിൽ കേസ് നിലിൽക്കുന്നുണ്ട്. കേന്ദ്രസർവ്വകലാശാലയ്ക്ക് വേണ്ടി അഡ്വ.കെ.ശ്രീകാന്ത് കോടതിയിൽ ഹാജരായി. കോടതി ചെലവടക്കം സർവ്വകലാശാലയ്ക്ക് നൽകണമെന്നാണ് വിധി പ്രസ്താവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |