കണ്ണൂർ: മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ. മുഹമ്മദലി രാജിവച്ച് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ലീഗ് പേരാവൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച മുഹമ്മദലി നിലവിൽ സംസ്ഥാനകൗൺസിലിലും ജില്ലാ പ്രവർത്തകസമിതിയിലും അംഗമാണ്. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലെത്തിയ മുഹമ്മദലിയെ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഷാളണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.വി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി. പുരുഷോത്തമൻ, ടി.കെ. ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.
അനധികൃത പണം കുന്നുകൂടുമ്പോൾ കട്ടിലിനടിയിലും ക്ലോസറ്റിലും വ്യാജ അക്കൗണ്ടിലും സൂക്ഷിക്കുന്നവരായി ലീഗ് നേതൃത്വം മാറിയെന്ന് മുഹമ്മദലി മാദ്ധ്യമങ്ങളോട് പറഞ്ഞു. താനറിയാതെ തന്റെ പേരിൽ മലപ്പുറം എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ 8,80,137 രൂപ നിക്ഷേപിച്ചതായി മനസിലായി. പരേതനായ ലീഗ് നേതാവ് അബ്ദുൾ ഖാദർ മൗലവി ഉൾപ്പെടെ കണ്ണൂരിലെ 12 ആളുകളുടെ പേരിലാണ് എ.ആർ ബാങ്കിൽ നിക്ഷേപമുള്ളത്.
കണ്ണൂരിൽ ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ഫൈസി എന്നപേരുള്ള ഒരാൾ ജില്ലാ പ്രസിഡന്റായിട്ടില്ല. എന്നാൽ ലീഗ് ജില്ലാ പ്രസിഡന്റ് ഫൈസി എന്ന പേരിലാണ് നിക്ഷേപമുള്ളത്. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ലക്ഷക്കണക്കിന് രൂപയുടെ മണൽക്കടത്ത് കേസിൽ വിജിലൻസ് അന്വേഷണം നേരിടുകയാണെന്നും മുഹമ്മദലി കുറ്റപ്പെടുത്തി.
ന്യൂനപക്ഷ സംരക്ഷണത്തിനും ബി.ജെ.പിയെ പ്രതിരോധിക്കാനും ഇടതുപക്ഷത്തിനും സി.പി.എമ്മിനുമേ സാധിക്കൂ എന്ന തിരിച്ചറിവിലാണ് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും മുഹമ്മദലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |