കണ്ണൂർ: അക്രമികളിൽ നിന്ന് രക്ഷപ്പെടാനുള്ള നുറുങ്ങുമാർഗങ്ങൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യമായി പകർന്നു നൽകുന്ന പൊലീസിന്റെ സ്റ്റാൾ, കണ്ണൂരിലെ സർക്കാർ വാർഷികാഘോഷ പ്രദർശനത്തിൽ ജനശ്രദ്ധയാകർഷിക്കുന്നു.
ആയുധം ഉപയോഗിക്കാതെ നിമിഷങ്ങൾക്കകം അക്രമിയെ പിന്തിരിപ്പിക്കാനുള്ള മാർഗ്ഗങ്ങളാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥരായ മാസ്റ്റർ ട്രെയിനർമാർ പകർന്നു നൽകുന്നത്. നിരത്തുകളിലും വാഹനങ്ങളിലും സഞ്ചരിക്കുന്ന സ്ത്രീകൾ നേരിടാൻ ഇടയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ, ശാരീരികാക്രമണത്തിനു മുതിരുന്നവരെ കീഴ്‌പ്പെടുത്തുന്ന വിധം എന്നിവ കാണികൾക്ക് ഏറെ ഗുണകരമാണ്. മാലയും ബാഗും പിടിച്ചുപറിച്ച് ഓടുന്നവരെ കീഴ്‌പ്പെടുത്തുന്നതും ആക്രമിയെ ചലിക്കാൻ അനുവദിക്കാതെ തളയ്ക്കുന്നതും ഇവിടെ നേരിട്ടുകാണാം. കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ക്ലാസുകൾ നയിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നൂറുകണക്കിനു പേരാണ് പൊലീസ് സ്റ്റാളിനു സമീപത്തെ താത്കാലിക കേന്ദ്രത്തിൽ എത്തി പരിശീലനമുറകൾ മനസിലാക്കുന്നത്. സന്ദർശകർക്ക് കളത്തിൽ ഇറങ്ങി വനിതാ മാസ്റ്റർ ട്രെയിനർമാരിൽനിന്ന് നേരിട്ട് കാര്യങ്ങൾ മനസിലാക്കാനും സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |