കണ്ണൂർ: പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം കുറിക്കുമ്പോൾ ആവേശപൂരത്തിലേക്ക് കണ്ണൂർ നഗരം. പൊതു സമ്മേളനനഗരിയായ നായനാർ അക്കാഡമിയും അനുബന്ധ പരിപാടികൾ നടക്കുന്ന കണ്ണൂർ ടൗൺ സ്ക്വയറും പൊതുസമ്മേളനം നടക്കുന്ന ജവഹർ സ്റ്റേഡിയവുമെല്ലാം പാർട്ടി പ്രവർത്തകരും ബന്ധുക്കളുമടങ്ങുന്ന ബഹുജനസഞ്ചയം വിശുദ്ധഭൂമി പോലെ നടന്നുകണ്ടിറങ്ങുന്ന കാഴ്ചയായിരുന്നു ഇന്നലെ. കണ്ണൂർ പാർട്ടിയുടെ സംഘാടകമികവിന്റെ വിളംബരം കൂടിയായി ഈ കാഴ്ചകൾ.
ഇന്നലെ വൈകീട്ട് അഞ്ചിന് കണ്ണൂരിലെത്തിയ കൊടിമരജാഥയെ വൻ ജനാവലിയാണ് വരവേറ്റത്.ഇന്നലെ 3.55 ന് വളപട്ടണം പാലം കഴിഞ്ഞെത്തിയ കൊടിമര ജാഥ പുതിയ തെരു പള്ളിക്കുളം,പൊടിക്കുണ്ട്,പള്ളിക്കുന്ന്,എ.കെ.ജി ആശുപത്രി പിന്നിടുമ്പോഴേക്കും വൻജനാവലി തന്നെ റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്നിരുന്നു. 4.50 നാണ് തെക്കീബസാർ പിന്നിട്ടത്.
ഏഴുലക്ഷത്തോളം പേർ സമ്മേളനം നടക്കുന്ന ദിവസങ്ങളിൽ കണ്ണൂരിലെത്തുമെന്നാണ് പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം അടക്കം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് മുതൽ പത്ത് വരെ സംസ്ഥാനത്തെമ്പാടുമുള്ള പ്രവർത്തകർ പാർട്ടി കോൺഗ്രസ് വേദികൾ കാണാൻ എത്തുമെന്നാണ് സൂചന.
കാലം സാക്ഷി,ചരിത്രം സാക്ഷി...
വടക്കുനിന്ന് തെക്കീബസാർ മുതൽ ചുവപ്പണിഞ്ഞ് നിൽക്കുയാണ് കണ്ണൂരിന്റെ പാതയോരം.വിവിധ തരത്തിലുള്ള സംഘാടകസമിതി ഓഫീസുകൾ തൊട്ട് ചരിത്രത്തിലിടം പിടിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളും വടക്കൻ മണ്ണിന്റെ സ്വത്വം വിളിച്ചുപറയുന്ന തെയ്യരൂപങ്ങളും പാർട്ടിയുടെ സമരചരിത്രവുമൊക്കെയായി ഓരോ ഇടങ്ങളും സന്ദർശകരുടെ കണ്ണിനെ പിടിച്ചുനിർത്തുകയാണ്.
പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂർ കളക്ടറേറ്റിൽ നടക്കുന്ന ചരിത്ര പ്രദർശനം കാണുന്നതിനും നിരവധി പേരെത്തുന്നുണ്ട്.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിറവി മുതലുള്ള കഥ പറയുന്ന ചരിത്ര പ്രദർശനം ഇതിനോടകം ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ,പി.ജരാജൻ,
ഇ.പി.ജയരാജൻ ,എം.വി.ജയരാജൻ എന്നിവരടക്കം കഴിഞ്ഞ ദിവസം ചരിത്രപ്രദർശന നഗരി സന്ദർശിച്ചിരുന്നു.
രാത്രിയിൽ ചുവപ്പണിഞ്ഞുനിൽക്കുന്ന നഗരത്തിന്റെ അമ്പരിപ്പിക്കുന്ന ഭംഗി ആസ്വദിക്കുന്നതിനും ആളുകളെത്തുന്നുണ്ട്. രാത്രി നഗരം ചുറ്റുന്നവരും കുറവല്ല.ദീപാലങ്കൃതമായ വഴിയോരങ്ങളും തെരുവുകളും നഗരത്തിലെത്തുന്നവരുടെ മനം കവരുകയാണ്.
നഗരം പൊലീസ് വലയത്തിൽ.
പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷ കടുപ്പിച്ച് പൊലീസ്.കണ്ണൂർ, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ അഡീഷണൽ എസ്.പിമാർക്കാണ് സുരക്ഷാ ചുമതല. സുരക്ഷ ഏകോപിപ്പിക്കുന്നതിനായി ഉത്തരമേഖലാ ഐ.ജി അശോക് യാദവ് പാർട്ടി കോൺഗ്രസ് കഴിയുന്നതുവരെ കണ്ണൂരിലുണ്ടാകും.
മുഖ്യമന്ത്റിയും മന്ത്റിമാരും താമസിക്കുന്ന ഗസ്റ്റ് ഹൗസിലും മറ്റ് സ്ഥലങ്ങളിലും ശക്തമായ സുരക്ഷയാണ് ഏർപെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്റിക്ക് പ്രത്യേക സുരക്ഷയുണ്ട്. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളുമടക്കം കണ്ണൂരിലെത്തികഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പൊലീസ് സുരക്ഷ കടുപ്പിച്ചത്.
കുരുക്ക് മുന്നിൽ കണ്ട്
ഏകദേശം ഏഴ് ലക്ഷത്തോളം പേർ കണ്ണൂരിലെത്തുന്നത് കൊണ്ട് തന്നെ ഇന്ന് മുതൽ ഗതാഗതകുരുക്ക് രൂക്ഷമാകുമെന്നാണ് പൊലീസ് കണക്കാക്കുന്നത്. ഗതാഗതകുരുക്ക് ഒഴിവാക്കാൻ പൊലീസിന്റെ രണ്ട് ടീമിനെ നിയമിച്ചിട്ടുണ്ട്. ഗതാഗതകുരുക്ക് നിയന്ത്റിക്കാനാണ് ഒരു ടീം. പ്രത്യേക കൺട്രോൾ സജ്ജീകരിച്ച് ട്രാഫിക് നിയന്ത്റിക്കാനാണ് മറ്റൊരു ടീം.രാത്രികാല പെട്രോളിംഗും പരിശോധനയും ശക്തമാക്കി. ഇടവഴികളിലും മറ്റും പൊലീസ് പരിശോധന നടത്തുന്നുണ്ട്.നിലവിൽ കണ്ണൂരിൽ 1700 ഓളം പൊലീസുകാർ എത്തിയിട്ടുണ്ട്. പാർട്ടി കോൺഗ്രസ് നടക്കുന്ന പ്രധാന സ്ഥലങ്ങളായ നായനാർ അക്കാഡമിയിലും ടൗൺ സ്‌ക്വയറിലും പൊലീസ് മൈതാനിയിലുമെല്ലാം മൂന്ന് ദിവസമായി പൊലീസ് തമ്പടിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |