മാഹി: കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലാണ് താൻ ജനിച്ചതും വളർന്നതുമെന്ന് മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനെക്കുറിച്ച് കേരളകൗമുദിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടിൽ സഹോദരനും അമ്മാവനും ഒക്കെ കമ്യൂണിസ്റ്റുകാരായിരുന്നു. ഇലക്ഷൻ വന്നാൽ കോൺഗ്രസ്സുകാരനായ അച്ഛൻ അമ്മയോട് കോൺഗ്രസിന് വോട്ട് ചെയ്യാൻ പറയും. അമ്മ സമ്മതിക്കും.എന്നാൽ വോട്ട് ചെയ്ത് മടങ്ങി വന്നാൽ അമ്മ എന്നോട് സ്വകാര്യം പറയും 'ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ് വോട്ട് ചെയ്ത'തെന്ന്.
മയ്യഴിവിമോചന പോരാട്ടത്തിൽ രണ്ട് പേരാണ് രക്തസാക്ഷികളായത്. ചെറുകല്ലായിൽ ഫ്രഞ്ച് പൊലീസിന്റെ വെടിയുണ്ടകളേറ്റ് വിരമൃത്യു വരിച്ച അച്ചുതനും അനന്തനും .ചെറുപ്രായത്തിൽ കമ്മ്യൂണിസ്റ്റ് ജാഥയിൽ പങ്കെടുത്തത് ഇപ്പോഴും ഓർക്കുന്നു. മറ്റെങ്ങോ പോവുകയായിരുന്ന ഞാൻ പാലം കടന്നു വന്ന ജാഥയിൽ കയറിക്കൂടി മുദ്രാവാക്യം ഏറ്റുവിളിക്കുകയും ചെയ്തു.
ദില്ലിയിൽ ആദ്യമായി എത്തിയ കാലത്ത് ഇന്ത്യാ ഗേറ്റിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹാറാലിയിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ മങ്ങാതെ കിടപ്പുണ്ട്.കമ്മ്യൂണിസം എന്റെ കാഴ്ചപ്പാടിനെ ഏറെ സ്വാധിനിച്ചിട്ടുണ്ട്. ഞാൻ ജനിച്ചവർഷമാണ് മയ്യഴിക്കാരനായ മിച്ചിലോട്ട് മാധവൻ എന്ന കമ്യൂണിസ്റ്റുകാരൻ ഫ്രാൻസിൽ ഹിറ്റ്‌ലറുടെ നാസി പടയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മിച്ചിലോട്ട് ഭവനം എന്റെ വീടിന്നടുത്താണ്. എന്നെ വ്യക്തിപരമായി ഏറെ സ്വാധീനിച്ചതും ചില കമ്മ്യൂണിസ്റ്റുകാരായിരുന്നു.'കേശവന്റെ വിലാപങ്ങൾ' ഉൾപ്പടെ എന്റെ മിക്ക കൃതികളിലും ഈ സ്വാധീനം കാണാമെന്നും എം.മുകുന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |