പഴയങ്ങാടി: മാടായി ശ്രീപോർക്കലി സ്റ്റീൽസിൽ നിന്നും ലോഡുമായി പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ കാറ്റഴിച്ചുവിട്ട് ഡ്രൈവറെ മർദ്ദിച്ചതായി ആരോപണം. സി.ഐ ടി യു തൊഴിലാളി സമരം നടക്കുന്ന സ്ഥാപനത്തിൽ നിന്നും മണ്ടൂരിലേക്ക് ലോഡുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് എരിപുരത്ത് വച്ച് ഒരു സംഘം തടഞ്ഞത്. ഡ്രൈവർ ചീമേനി സ്വദേശി വൈഷ്ണവ് ചന്ദ്രനെ വാഹനത്തിൽനിന്ന് ഇറക്കി മർദ്ദിച്ചതായും ആരോപണമുണ്ട്.
വാഹനത്തിന്റെ ഗ്ലാസ് ബെൽറ്റും സൈഡ് മിററും തകർത്തു.ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെയായിരുന്നു സംഭവം.സംഭവത്തിന് പിന്നിൽ സി.ഐ ടി യു പ്രവർത്തകരാണെന്ന് വൈഷ്ണവ് ആരോപിച്ചു. വിവരമറിഞ്ഞ് പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി. ഉടമ ടി.വി മോഹൻലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമരം അറുപത്തിയഞ്ച് നാൾ പിന്നിട്ടു
വ്യാപാര സ്ഥാപനത്തിന് സമീപം തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹ സമരം 65 ദിവസം പിന്നിട്ടു. തൊഴിൽ വകുപ്പ് വിളിച്ചു ചേർത്ത രണ്ട് അനുരജ്ഞന യോഗങ്ങളിലും പങ്കെടുക്കാതെ തികച്ചും ധിക്കാരപരമായ നിലപാടിലാണ് ഉടമയെന്ന് സമര സഹായ സമതി കുറ്റപ്പെടുത്തി.
എല്ലാ ദിവസവും 5 വീതം തൊഴിലാളികളാണ് സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുന്നത്. സത്യാഗ്രഹ സമരത്തിൽ കൂടുതൽ ട്രേഡ് യൂണിയൻ സംഘടനകളും വർഗ്ഗ ബഹുജന സംഘടനകളും പങ്കെടുക്കുമെന്നും സമരസമിതി വ്യക്തമാക്കി. പതിനാറു മുതൽ മറ്റ് ട്രേഡ് യൂണിയൻ സംഘടനകൾ ജാഥയായി വന്ന് സത്യാഗ്രഹ സമരത്തിൽ പങ്കാളിയാകും. പ്രകോപനങ്ങൾ സൃഷ്ടിക്കുവാൻ സ്ഥാപന ഉടമ നടത്തുന്ന ശ്രമങ്ങളിൽ കുടുങ്ങാതിരിക്കുവാൻ തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും സമരസഹായ സമിതി അഭ്യർത്ഥിച്ചു.
പഴയങ്ങാടിയിൽ ചേർന്ന യോഗത്തിൽ വി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.പത്മനാഭൻ, ഐ.വി ശിവരാമൻ, ടി.വി.പത്മനാഭൻ, പി.വി. വേണുഗോപാലൻ, വി.വി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |