കണ്ണൂർ: ഗ്രേഡ് തിരിക്കുന്നതിലെ അശാസ്ത്രീയത കാരണം വിഷുക്കാലത്തും വേതനം കിട്ടാതെ ഒരുവിഭാഗം സ്‌പെഷ്യൽ സ്കൂൾ ജീവനക്കാർ. ഭിന്നശേഷി വിഭാഗത്തിൽ ഏറ്റവും വെല്ലുവിളി നേരിടുന്നവരും പ്രയാസമനുഭവിക്കുന്നവരും പരിചരിക്കാനും പരിശീലിപ്പിക്കാനും ഏറെ ബുദ്ധിമുട്ടുള്ള വിഭാഗവുമായ ബുദ്ധിപരമായ വൈകല്യം നേരിടുന്ന കുട്ടികളെ പരിചരിക്കുന്നവർക്കാണ് ഈ ദുര്യോഗം.
കണ്ണൂരിൽ മാത്രം 17 സ്‌പെഷ്യൽ സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്.സ്‌പെഷ്യൽ വിദ്യാലയങ്ങളെ സംരക്ഷിക്കണമെന്ന മുറിവിളിയുയർന്നതിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജെന്ന പേരിൽ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഈ പാക്കേജിൽ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരും ഉൾക്കൊള്ളുന്നതിനോ, കുട്ടികളുടെ അനുപാതാനുസരണം അദ്ധ്യാപകരെ നിയമിക്കാനോ ശിപാർശയില്ല. നൂറുകുട്ടികളിലധികമുള്ള വിദ്യാലയങ്ങൾക്ക് മൂന്ന് അദ്ധ്യാപകരും ഒരു ആയയും അനുവദിക്കപ്പെട്ടിട്ടുള്ളത്. അതെ സമയം എട്ടുകുട്ടികൾക്ക് ഒരു അദ്ധ്യാപികയെന്ന കേന്ദ്രനിർദ്ദേശം ഇവിടെ പരിഗണിക്കപ്പെടുന്നുമില്ല. കൂടുതലായി എടുക്കേണ്ടിവരുന്ന ജീവനക്കാർക്ക് ശമ്പളം നൽകാൻ അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങൾക്ക് സാധിക്കുന്നുമില്ല.
എ മുതൽ ഡി വരെയുള്ള ഗ്രേഡുകളിലായാണ് പാക്കേജിലെ തരംതിരിവ്. കണ്ണൂരിൽ എ ഗ്രേഡിൽ ഒരു സ്കൂളും ഉൾപ്പെട്ടിട്ടില്ല. ബി ഗ്രേഡിന് അർഹതയുള്ള വിദ്യാലയങ്ങളിൽ മിക്കതും സിയിലുമാണ്. എ ഗ്രേഡിൽ വിവിധ തെറാപ്പിസ്റ്റുകൾ, സ്ഥാപനതലവൻ എന്നീ തസ്തികകളുണ്ട്.എന്നാൽ ബി മുതൽ ഇതിന് അനുവാദമില്ല.
2019- 20 ൽ പാക്കേജ് പ്രകാരം ഏഴു മാസത്തെ ഓണറേറിയമാണ് ജീവനക്കാർക്ക് അനുവദിച്ചത്. 2020ലെ ബഡ്ജറ്റിൽ നീക്കിയ 40 കോടിയിൽ 36 കോടിയാണ് ചിലവിട്ടത്. 2021-22 ലെ ബഡ്ജറ്റിലാകട്ടെ 40 കോടിയിൽ 22.5 കോടിയിൽ ചിലവ് ഒതുക്കി.
തിരിച്ചടിയായത് കർശന നിയമങ്ങൾ
നാലാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെ ഓട്ടിസമടക്കമുള്ള അസുഖബാധിതരായ കുട്ടികൾ ഇത്തരം സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്. ഇത്തരം കുട്ടികളിലെ വിദ്യാസമ്പന്നരായ രക്ഷിതാക്കളിൽ ബ്രിഡ്ജ് കോഴ്സ്‌ചെയ്തു ഇത്തരം സ്ഥാപനങ്ങളിൽ ജീവനക്കാരായി തീരാറുണ്ട്. റീഹാബിറ്റിലേഷൻസ്‌പെഷ്യൽ കോഴ്സ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് മൂലം ഇവർക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതിയാണ്. ഭൂരിഭാഗം സ്ഥാപനങ്ങളും വിവിധ എൻ.ജി.ഒകളുടെ നേതൃത്വത്തിലാണ് നടത്തിവരുന്നത്. പുറമേ നിന്നും ഫണ്ടു ശേഖരിച്ചാണ് നിലവിൽ ഈ വിഭാഗത്തിൽപെട്ട ജീവനക്കാർക്ക് നാമമാത്രമായ തുക നൽകുന്നത്.
വേതനമില്ലാതെ രണ്ടുമാസം
സാധാരണ നിലയിൽ അദ്ധ്യാപകർക്ക് വേനലവധിയിൽ ശമ്പളം ലഭിക്കുമ്പോൾ സ്‌പേഷ്യൽ സ്‌കൂളിൽ കാര്യങ്ങൾ വിപരീതമാണ്. പത്തുമാസത്തെ വേതനം കൊണ്ടുവേണം ഇവർ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ. എന്നാൽ അവധിക്കാലത്ത് എൻ.സി. ആർ. ടി ഉൾപ്പെടെ നടത്തുന്ന കോഴ്സുകളിലും പഠന പ്രവർത്തനങ്ങളിലും ഇവർ പങ്കാളികളാകേണ്ടതുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |