പേരാവൂർ: കൊട്ടിയൂർ മഹാദേവക്ഷേത്രം സ്ഥാനികനായി ഉരുവച്ചാൽ പെരഞ്ചേരി കാലടി ഇല്ലത്തെ കൃഷ്ണ മുരളി നമ്പൂതിരിയെ തിരഞ്ഞെടുത്തു. മണത്തണ നഗരേശ്വര ക്ഷേത്രത്തിൽ നടന്ന അടിയന്തിര യോഗത്തിലാണ് അദ്ദേഹത്തെ സമുദായി സ്ഥാനികനായി തിരഞ്ഞെടുത്തത്.
പടിഞ്ഞീറ്റ രാമചന്ദ്രൻ നമ്പൂതിരിയാണ് കൃഷ്ണ മുരളി നമ്പൂതിരിയെ സമുദായി ഭട്ടതിരിപ്പാടായി അവരോധിക്കുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് ആചാരമുദ്ര കൈമാറി. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ, പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, കുളങ്ങരേത്ത് കുഞ്ഞിക്കൃഷ്ണൻ നായർ, ആക്കൽ ദാമോദരൻ നായർ, കൊട്ടിയൂർ മഹാദേവക്ഷേത്രം തന്ത്രി നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാട്, മറ്റ് അടിയന്തിരക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഉരുവച്ചാൽ പെരഞ്ചേരി കാലടി ഇല്ലത്തെ പദ്മനാഭൻ നമ്പൂതിരിയുടെയും തരണി ഇല്ലത്തെ ശ്രീമതി അന്തർജനത്തിന്റെയും ഇളയ മകനാണ് കൃഷ്ണ മുരളി നമ്പൂതിരി. മുത്തച്ഛൻ കുഞ്ഞിരാമൻ നമ്പൂതിരി 27 വർഷക്കാലം കൊട്ടിയൂർ ക്ഷേത്രത്തിലെ സമുദായി സ്ഥാനികനായിരുന്നു.
കഴിഞ്ഞ 16 വർഷമായി കൊട്ടിയൂരിലെ സമുദായി സ്ഥാനികനായിരുന്ന വിലങ്ങര നാരായണ ഭട്ടതിരിപ്പാട് കഴിഞ്ഞ ജനുവരിയിൽ നിര്യാതനായതിനെത്തുടർന്നാണ് പുതിയ സമുദായിയെ തിരഞ്ഞെടുത്തത്.
കൊട്ടിയൂർ വൈശാഖോത്സവം നടത്തിപ്പിന് നിയോഗിക്കപ്പെടുന്ന അടിയന്തിര യോഗത്തിന്റെ അദ്ധ്യക്ഷനാണ് സമുദായി. ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നത് സമുദായി അദ്ധ്യക്ഷനായ അടിയന്തിര യോഗമാണ്.
പ്രക്കൂഴം ഇന്ന്
വൈശാഖോത്സവത്തിന് മുന്നോടിയായുള്ള പ്രക്കൂഴം ചടങ്ങുകൾ ഇന്ന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. പ്രക്കൂഴത്തിന് വിളക്ക് തെളിക്കാനുളള പശുവിൻ നെയ്യ് മാലൂർ പടി ക്ഷേത്രത്തിൽ നിന്ന് സ്ഥാനികൻ എഴുന്നള്ളിക്കും. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്നുള്ള അവിൽ എഴുന്നള്ളത്ത് ഇക്കരെ ക്ഷേത്രനടയിൽ എത്തിയ ശേഷമാണ് ചടങ്ങുകൾ ആരംഭിക്കുക.
ആയില്യാർക്കാവിന് മുമ്പിലും മന്ദംചേരി കിഴക്കേ നടയിലും ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്ന് തണ്ണീർകുടി ചടങ്ങുകൾ നടത്തും. തുടർന്ന് നെല്ലളവും അവിൽ അളവും നടക്കും. അർദ്ധരാത്രിയിൽ ആയില്യാർക്കാവിൽ ക്ഷേത്രം ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗൂഢപൂജയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |