കൊട്ടിയൂർ: നൂതനമായ കൃഷിരീതികളിലൂടെ കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ആലനാൽ ഷാജി എന്ന കർഷകൻ.അമ്പായത്തോട് ടൗണിന് സമീപം പാതയോരത്ത് 30 സെന്റിൽ കഴിഞ്ഞ ആറു വർഷമായി അദ്ദേഹം കൃഷി ചെയ്തുവരുന്ന ജൈവ പച്ചക്കറിത്തോട്ടം ഒരു പാഠപുസ്തകമാണ്. കൃഷി വകുപ്പിന്റെ സഹായത്തോടെ പിന്തുടരുന്ന മൾച്ചിംഗ് ആന്റ് ഓപ്പൺ പ്രിസിഷൺ ഫാമിംഗ് എന്ന കൃഷിരീതിയും തുള്ളി നനയിലൂടെ കൃത്യമായ ഇടവേളകളിലുള്ള വളപ്രയോഗവും രോഗപ്രതിരോധ സംവിധാനവുമെല്ലാം കൃഷിയെ സ്‌നേഹിക്കുന്നവർക്കും കാർഷിക വിദ്യാർത്ഥികൾക്കും ഒന്നു പോലെ പ്രയോജനകരമാണ്.
പയർ, വെണ്ട, വെള്ളരി, ചീര, കക്കരി, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. നടുന്ന ഒരു മണിപയറിൽ നിന്നും ഒരു കിലോയും ഒരുമണി വെണ്ട വിത്തിൽ നിന്നും മുക്കാൽ കിലോയും വിളവെടുക്കാനാകുമെന്നാണ് ഷാജിയുടെ കഴിഞ്ഞ 6 വർഷക്കാലത്തെ അനുഭവം.നിരവധിയാളുകൾ ഇപ്പോൾ ഷാജിയെ തേടി അമ്പായത്തോട്ടിൽ വരുന്നുണ്ട്.ഒരു മാസം മുമ്പാണ് ഉത്തരാഖണ്ഡിലെ മൂന്ന് കൃഷി ഡയറക്ടർമാർ, 10 ഗവേഷക വിദ്യാർത്ഥികൾ ,10 കർഷകർ എന്നിവർ ഉൾപ്പെടുന്ന സംഘം ഷാജിയുടെ കൃഷിയിടം സന്ദർശിച്ചിരുന്നു. നടൻ ശ്രീനിവാസൻ പാമ്പാടിയിൽ സംഘടിപ്പിച്ച ജൈവകർഷക സംഗമത്തിലും ഷാജിക്കും അവസരം ലഭിച്ചിരുന്നു.എസ്.എൻ.ഡി.പി.ശാഖാ യോഗം ഭാരവാഹിയായി 16 വർഷം പ്രവർത്തിച്ചിരുന്ന ഷാജി ഇപ്പോൾ മുഴുവൻ സമയകർഷകനാണ്.
ചെടികൾ കരുത്തോടെ
കണ്ണൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടറായ (മാർക്കറ്റിംഗ്) സി.വി.ജിതേഷിന്റെ സഹായത്താലാണ് സ്മാർട്ട് ഫാമിംഗ് എന്ന നൂതന ആശയം തന്റെ കൃഷിയിടത്തിൽ പ്രാവർത്തികമാക്കാൻ ഷാജി തീരുമാനിച്ചത്.
ചെടികൾ കരുത്തോടെ വളരുന്നതിന് വിത്ത് മുളച്ച് 10 ദിവസം കഴിയുമ്പോൾ ചുവട്ടിൽ ജീവാമൃതം ഒഴിച്ചു കൊടുക്കും. തുടർന്ന് 8 ദിവസം കഴിയുമ്പോൾ വൃക്ഷായൂർവേദം എന്ന വളം ഡ്രിപ്പിലൂടെ എത്തിക്കും.30 സെന്റിലേക്ക് ഒരാഴ്ചയിൽ 20 ലിറ്റർ വളമാണ് വേണ്ടത്. രണ്ടാഴ്ച ഡ്രിപ്പിലൂടെയാണെങ്കിൽ അടുത്ത ഒരാഴ്ച ഇലകളിൽ സ്‌പ്രേ ചെയ്യും.
ഒരേ വലിപ്പത്തിൽ വിളവ് ലഭിക്കുന്നതിന് ഈ രീതി പ്രയോജനപ്പെടുന്നു. കീടങ്ങളെ പ്രതിരോധിക്കാനായി ഗോമൂത്ര ജൈവ കീടനാശിനി ഉപയോഗിക്കുന്നു. ഫിഷ് അമിനോ ആസിഡ് (മത്തിക്കഷായം ) ഉപയോഗിക്കുന്നതിലൂടെ ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നു. മുട്ടയും ചെറുനാരങ്ങയും ചേർന്ന എഗ് അമിനോ ആസിഡിന്റെ പ്രയോഗത്തിലൂടെ പൂക്കളെല്ലാം കായകളായി മാറുന്നു.വളം തുള്ളി തുള്ളിയായി ചെടികളുടെ ചുവട്ടിലെത്തുന്നതിന് വെഞ്ച്വറി എന്ന ഉപകരണവും വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഇതിലൂടെ 20 ലിറ്റർ വളം 30 സെന്റിൽ എത്തിക്കുന്നതിന് വെറും 5 മിനിറ്റ് മതിയെന്ന് ഷാജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |