മട്ടന്നൂർ: ഇറിഗേഷൻ ടൂറിസം പദ്ധതിയിൽ പഴശ്ശിയെ ഉൾപ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പഴശ്ശി ഡാം മുതൽ കീച്ചേരി വരെയുള്ള പ്രധാന കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ ജലവിതരണം പുനഃസ്ഥാപിക്കുന്നതിനു മുന്നോടിയായി കനാലിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയൽറൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പഴശ്ശി ജലസേചന പദ്ധതിയുടെ സബ്ഡിവിഷൻ ഓഫീസിന്റെ ഉദ്ഘാടനവും ഹെഡ്ക്വാർട്ടേഴ്‌സ് സെക്ഷൻ പുതിയ ഓഫിസ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മലബാറിലെ വലിയ ജലസേചന പദ്ധതിയായ പഴശ്ശി, സമഗ്ര കാർഷിക വികസനത്തോടൊപ്പം വളരെയധികം ടൂറിസം സാധ്യതകൾക്കുമാണ് വഴിയൊരുക്കുന്നത്. പ്രളയം തകർത്തത് നവീകരിച്ച് പ്രവർത്തന ക്ഷമമാക്കുകയെന്ന സർക്കാർ ലക്ഷ്യം ഉദ്യോഗസ്ഥർ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
വെളിയമ്പ്രയിൽ നടന്ന പരിപാടിയിൽ കെ.കെ ശൈലജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത, മട്ടന്നൂർ നഗരസഭ ചെയർപേഴ്‌സൺ പി. അനിത വേണു, ഇരിട്ടി നഗരസഭാ കൗൺസിലർ പി. ബഷീർ, മട്ടന്നൂർ നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷ ഷാഹിന സത്യൻ, കൗൺസിലർ കെ. മജീദ്, ചീഫ് എൻജിനീയർ എം. ശിവദാസൻ, കണ്ണൂർ പ്രൊജക്ട് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ എസ്.കെ രമേശൻ, എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ഡി സാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |