കണ്ണൂർ: വർഗ്ഗീയകലാപത്തിലൂടെ കേരളത്തെ ഗുജറാത്താക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം കണ്ണൂർ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കിബസാറിൽ നടത്തിയ ആർ.എസ്.എസ് എസ്.ഡി.പി.ഐ കാപാലികതയ്‌ക്കെതിരെ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലക്കാടും ആലപ്പുഴയിലും 24 മണിക്കൂറിനുള്ളിലാണ് ഇരട്ടകൊലപാതകങ്ങൾ നടന്നത്. ബി.ജെ.പിക്കൊപ്പം എസ്.ഡി.പി.ഐയും വർഗീയ ചേരിതിരിവിന് ശ്രമിക്കുകയാണ്. എന്നാൽ കേരളം ഭരിക്കുന്ന ഇടതുമുന്നണി സർക്കാരിന് ഇതിനെ തടയിടാൻ കഴിഞ്ഞു. പൊലിസ് ജാഗ്രതയോടെ പ്രവർത്തിച്ചതിന്റെ ഭാഗമായി കൊലപാതകങ്ങൾ നടത്തിയവരെയും ഗൂഡാലോചനക്കാരെയും അതിവേഗം പിടികൂടാൻ കഴിഞ്ഞു. യു.ഡി. എഫാണ് ഭരിക്കുന്നതെങ്കിൽ ഇതായിരിക്കില്ല സ്ഥിതിയെന്നും കോടിയേരി പറഞ്ഞു. ആർ.എസ്.എസ് മാത്രമല്ല എസ്.ഡി.പി. ഐയും വർഗ്ഗീയതയെ എതിർക്കുന്ന ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മഹാരാജാസിലെ അഭിമന്യൂവിനെ കൊന്നത് അവരാണ്. എത്രമാത്രം കടന്നാക്രമണം നടത്തിയാലും കേരളത്തിലെ ഇടതുപക്ഷം തകരില്ലെന്ന് അവർ ഓർക്കണമെന്നും ഇരുന്നൂറിലേറെ പ്രവർത്തകർ നഷ്ടപ്പെട്ട പാർട്ടിയാണ് സി.പി.എമ്മെന്നും കോടിയേരി പറഞ്ഞു. ഇരുവർഗീയതെയും എതിർത്തു തോൽപിക്കാൻ മതേതരശക്തികളുടെ കൂട്ടായ്മ ഉയർന്നുവരണം. എന്നാൽ കോൺഗ്രസ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത് മൃദുഹിന്ദുത്വമാണെന്ന് രാഹുൽഗാന്ധിയുടെ ജയ്‌പൂർ പ്രസംഗത്തിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
രാജ്യമാകെ വർഗ്ഗീയകലാപങ്ങൾ ഒരേസമയം അഴിച്ചുവിടുകയാണ്. ഒരു പ്രത്യേക മതവിഭാഗക്കാർ മാത്രം താമസിക്കുന്ന സ്ഥലങ്ങളിലൊന്നായ ജഹാംഗീറിൽ താമസസ്ഥലങ്ങൾ ബുൾഡോസർ ഉപയോഗിച്ചാണ് ഡൽഹി കോർപറേഷൻ ഇടിച്ചു നിരത്തിയത്. ഇതിനെതിരെ സി.പി.എം പി.ബി അംഗമായ വൃന്ദാകാരാട്ട് അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തു വന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ടാണ് ബുൾഡോസർ രാജ് നിർത്തിയത്. ഗോവയിലും മഹാരാഷ്ട്രയിലും കർണാടകയിലുമൊക്കെ ഇത് ആവർത്തിച്ചു. പരിപാടിയിൽ എം. പ്രകാശൻ അദ്ധ്യക്ഷനായി. ഏരിയാസെക്രട്ടറി കെ.പി സുധാകരൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |