കാസർകോട് : ചുട്ടുപൊള്ളുന്ന വേനലും പെരുന്നാൾ അടുത്തതുമൊക്കെയായി തീപിടിച്ച് പഴവർഗ്ഗവിപണി. പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവിധ തരം പഴങ്ങൾക്ക് ആവശ്യക്കാർ ഏറിയതും വിലവർദ്ധനവിന് ആക്കം കൂട്ടി.
ഒരുമാസം മുമ്പ് വരെ കിലോക്ക് 18 രൂപയുണ്ടായിരുന്ന ചെറിയ തണ്ണിമത്തന് ഇപ്പോൾ 24 രൂപയായി വർദ്ധിച്ചു. ചെന്നൈയിൽ നിന്നും വരുന്ന തണ്ണിമത്തന്റെ വില 28 രൂപയാണ്. വലിയ സപ്പോട്ടക്ക് പത്തുരൂപ വർദ്ധിച്ച് 70 ആയി . ഇറാൻ ആപ്പിളിന് 140ൽ നിന്ന് 160 രൂപയായും തുർക്കി ആപ്പിളിന് 160ൽ നിന്ന് 180 ആയും കുതിച്ചുകയറി. റുമാൻ പഴത്തിന്റെ വില കിലോയ്ക്ക് 20 രൂപ വരെയെത്തി. ബീജാപൂരിൽ നിന്നും വരുന്ന കറുത്ത മുന്തിരിക്ക് 70ൽ നിന്ന് 80 രൂപയായി വർദ്ധിച്ചു. പച്ചമുന്തിരിയുടെ വില 60ൽ നിന്ന് 80 ആയി. റമദാനിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഷമാമിന്റെ വില മുപ്പതിൽ നിന്ന് നാൽപതായി. ആന്ധ്രയിൽ നിന്നാണ് ഷമാം കാസർകോട്ടെ വിപണിയിലെത്തുന്നത്.
മുസമ്പി വില എഴുപതിൽ നിന്ന് നൂറിലെത്തി. ആന്ധ്രയിൽ നിന്നും കാസർകോട്ടെ പഴവർഗവിപണിയിലേക്ക് വൻതോതിൽ മാങ്ങകൾ എത്തിതുടങ്ങിയിട്ടുണ്ട്. ആന്ധ്ര ബങ്കനഹള്ളി മാമ്പഴത്തിന് 120 രൂപ നൽകണം. കൂട്ടത്തിൽ ചെറുനാരങ്ങക്കാണ് ഏറ്റവും കൂടുതൽ വില. ഒരു കിലോ ചെറുനാരങ്ങക്ക് 200ന് മുകളിൽ തന്നെ നിൽക്കുകയാണ്. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കാസർകോട്ടെ വിപണിയിലേക്ക് കൂടുതൽ പഴങ്ങൾ എത്തുന്നത്
പാതയോരത്തും പൊടിപൊടിച്ച് പഴവില്പന
. ദേശീയപാതയോരത്ത് ഒരു നിയന്ത്രണവുമില്ലാതെ പഴകച്ചവടം പൊടിപൊടിക്കുന്നുണ്ട്. മൂന്നു കിലോയ്ക്ക് നൂറു രൂപ എന്ന രീതിയിലാണ് കച്ചവടം. പഴവർഗങ്ങൾക്ക് വില വർദ്ധിച്ചതോടെ ജ്യൂസിനും സോഡാസർബത്തിനും വില കൂടിയിട്ടുണ്ട്. എന്നാൽ പല ജ്യൂസ് കടകളിലും വിലവിവരപട്ടിക പ്രദർശിപ്പിക്കുന്നില്ല. ഭക്ഷ്യസുരക്ഷാവിഭാഗം വല്ലപ്പോഴും മാത്രമാണ് പരിശോധനക്കെത്തുന്നത്. അധികൃതർ പരിശോധനക്ക് വരുമ്പോൾ മാത്രമാണ് വിലവിവരങ്ങളടങ്ങിയ ബോർഡുകൾ ജ്യൂസ് കടകളിൽ തൂക്കാറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |