ഡൽഹി: കുമ്പളയിൽ ബി.എം.എസ് പ്രവർത്തകൻ സന്തോഷിനെ വധിച്ച കേസിൽ പ്രതികളായ സി.പി.എം നേതാവ് എസ്.കൊഗ്ഗു ഉൾപ്പെടെയുള്ളവരെ ശിക്ഷിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. നാല് വർഷം തടവ് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. കൊഗ്ഗുവിന് പുറമെ സി.പി.എം പ്രവർത്തകരായ സോഡാ ബാലൻ, മുഹമ്മദ് കുഞ്ഞി എന്നീ പ്രതികളുടെ ശിക്ഷയും ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് ശരിവച്ചു.
ബി.ജെ.പി സഹായത്തോടെ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായി കൊഗ്ഗു തിരഞ്ഞെടുക്കപ്പെട്ടത് വലിയ വിവാദമായിരുന്നു. തുടർന്ന് ഒരുവിഭാഗം ബി.ജെ.പി പ്രവർത്തകർ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു. സി.പി.എം നിർദ്ദേശത്തെ തുടർന്ന് കൊഗ്ഗുവിന് സ്ഥാനം രാജിവെക്കേണ്ടി വന്നു.
ആർ.എസ്.എസ് പ്രവർത്തകർ ആക്രമിക്കുമ്പോൾ സ്വയം പ്രതിരോധിക്കുമ്പോഴാണ് സംഭവം നടന്നതെന്ന പ്രതികളുടെ അഭിഭാഷകൻ ആർ.ബസന്തിന്റെ വാദം കോടതി തള്ളി. സന്തോഷിന്റെ ശരീരത്തിൽ 29 വെട്ടുകൾ ഏറ്റിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. 1998 ഒക്ടോബർ 9 നാണ് സന്തോഷ് എന്ന വിനു കൊല്ലപ്പെട്ടത്. പ്രതികളായ സോഡ ബാലൻ, എസ്.കൊഗ്ഗു, മുഹമ്മദ് കുഞ്ഞി, വി. ബാലകൃഷ്ണൻ എന്നിവരെ ജില്ലാ സെഷൻസ് കോടതി ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ചു. ഹൈക്കോടതി ഈ ശിക്ഷ നാല് വർഷമായി കുറച്ചു. വി.ബാലകൃഷ്ണൻ എന്ന പ്രതി ഇതിനിടെ മരിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമാണ് എസ്.കൊഗ്ഗു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |