പയ്യന്നൂർ: കാവ്യ,നാടക, വേദ,വേദാന്ത വ്യാകരണ ജ്യോതിഷങ്ങളടക്കം ചർച്ചയാക്കി വടക്കേമലബാറിലെ മഹാപണ്ഡിതരുടെ പാണ്ഡിത്യം മാറ്റുരയ്ക്കപ്പെടുന്ന വാക്യാർത്ഥസദസായ മറുത്തുകളിയിലേക്ക് കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയും ഉള്ളൂരിന്റെ കർണഭൂഷണവും വള്ളത്തോളിന്റെ ശിഷ്യനും മകനും എത്തുന്നു.
പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂർ സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിലാണ് മറുത്തുകളി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം തെക്കെ മമ്പലം ടി.ഗോവിന്ദൻ സെന്റർ പ്രഭാവർമ്മയുടെ ശ്യാമമാധവം അരങ്ങിലെത്തിച്ചതിന് പിന്നാലെയാണ് മലയാളം ആഘോഷിച്ച ഖണ്ഡകാവ്യങ്ങൾ മറുത്തുകളി വേദിയിലെത്തുന്നത്. മേയ് രണ്ടിന് വൈകീട്ട് 5ന് മഹാദേവ ഗ്രാമത്തിൽ രാജീവൻ പണിക്കരും രാജേഷ് പണിക്കരുമാണ് വള്ളത്തോളിന്റെ 'ശിഷ്യനും മകനും പ്രമേയമാക്കി മറുത്തുകളിയിൽ ഏർപ്പെടുന്നത്.8 ന് മാവിച്ചേരി ക്ഷേത്രപരിസരത്ത് ഡി.വൈ.എഫ്.ഐ പയ്യന്നൂർ സൗത്ത് മേഖല കമ്മിറ്റി ഒരുക്കുന്ന വേദിയിൽ ഡോ.സി.കെ.നാരായണൻ പണിക്കരും മടിക്കൈ ഗോപാലകൃഷ്ണൻ പണിക്കരും കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി 'ചർച്ച ചെയ്യും. തുടർന്ന് മാവിച്ചേരി ഭഗവതി ക്ഷേത്രം, കണ്ടങ്കാളി കനകത്ത് കഴകം പൂമാല ഭഗവതി ക്ഷേത്രം, മമ്പലം ഭഗവതി ക്ഷേത്രം പൂരക്കളി സംഘങ്ങളുടെ പൂരക്കളി .
മേയ് രണ്ടാം പകുതിയിൽ ഉള്ളൂരിന്റെ കർണ്ണഭൂഷണത്തെ അടിസ്ഥാനമാക്കി തായിനേരിയിൽ മറുത്തുകളി നടക്കും. മേയ് 29 ന് രാമന്തളി എം.കൃഷ്ണൻ പണിക്കർ അനുസ്മരണത്തിൽ കാഞ്ഞങ്ങാട് ദാമോദരൻ പണിക്കരും കാടങ്കോട് കുഞ്ഞികൃഷ്ണൻ പണിക്കരും തമ്മിൽ മറുത്തു കളി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |