കണ്ണൂർ:സന്തോഷ് ട്രോഫിയിൽ രണ്ടാമതും മുത്തമിട്ടതോടെ കേരള ഗോൾ കീപ്പർ വി.മിഥുന്റെ മുഴപ്പിലങ്ങാടുള്ള വീട്ടിൽ നിറയെ സന്തോഷം തിരതല്ലുകയാണ് .കേരളത്തിന് അഭിമാന നേട്ടം നൽകിയ മിഥുനെ നേരിൽ കണ്ട് ആശംസ അറിയിക്കുന്നതിന്റെ തിരക്കിലാണ് ബന്ധുക്കളും സുഹൃത്തക്കളുമെല്ലാം.പെനാൾട്ടി തട്ടാൻ പറ്റാതെ ഒന്ന് പുറത്ത് പോയെങ്കിലും കാണികൾക്ക് മുന്നിൽ കപ്പ് അടിക്കാൻ കഴിഞ്ഞതിന്റെ ത്രില്ല് ഇപ്പോഴും വിട്ട് മാറിയിട്ടില്ലെന്ന് മിഥുൻ പറഞ്ഞു.ജയിക്കുമെന്ന് ഉറച്ച വിശ്വാസത്തോടെയാണ് കളിച്ചതെന്നും ഇനിയൊരു സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിക്കില്ലെന്നും മിഥുൻ പറഞ്ഞു.അടുത്ത മത്സരങ്ങളിൽ ജോലി ചെയ്യുന്ന സ്ഥാപനം കൂടിയായ എസ്.ബി.ഐക്കു വേണ്ടി മിഥുൻ കളത്തിലുണ്ടാകും.
2018ലും ഇതേ ടീമിനോട് പെനാൽറ്റി ജയിച്ചാണ് കിരീടം നേടിയത്.നമ്മുടെ നാട്ടിൽ വച്ച് കപ്പ് അടിച്ചതിലുള്ള ഇരട്ടി മധുരവും മിഥുൻ പങ്കുവച്ചു.ഏഴ് വർഷമായി സന്തോഷ് ട്രോഫിക്ക് വേണ്ടി കളിക്കുന്നു.മകൻ കപ്പ് അടിച്ചതിന്റെ സന്തോഷത്തിലാണ് കേരള പൊലീസിന്റെ മുൻ ഗോൾകീപ്പറായിരുന്ന അച്ഛൻ വി. മുരളിയും.മകൻ സന്തോഷ് ട്രോഫി നേടിയത് ഇരട്ടി മധുരമാണെന്നും മികച്ച പ്രകടനമാണ് അവൻ കാഴ്ച്ചവെച്ചുവെന്നും മുരളി പറഞ്ഞു. മിഥുന്റെ അനുജൻ ഷിനോയ് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പ്രതിരോധ താരമാണ്.ഇത്തവണയും ജേഷ്ഠൻ തങ്ങളുടെ അഭിമാനമാണെന്ന് ഷിനോയ് പറഞ്ഞു.
കാണികളായിരുന്നു ഇക്കുറി മത്സരത്തിന്റെ പ്രധാന പ്രത്യേകതയെന്ന് മിഥുൻ പറഞ്ഞു. ഒന്നാമത്തെ ഗോൾ മടക്കിയ സമയത്ത് കാണികളിൽ നിന്നുയർന്ന ആർപ്പു വിളി ജീവിതത്തിൽ മറക്കില്ലെന്ന് മിഥുൻ പറഞ്ഞു. 2018ൽ രാഹുൽ വി .രാജിന്റെ നേതൃത്വത്തിൽ കേരളം കിരീടം നേടുമ്പോഴും മിഥുനായിരുന്നു ക്രോസ് ബാറിന് കീഴിൽ. അന്ന് പെനാൽറ്റി തടുത്ത് കൊണ്ടായിരുന്നു മിഥുൻ കേരളത്തെ കിരീടത്തിലേക്ക് നയിച്ചത്. അന്നും എതിരാളി പശ്ചിമ ബംഗാളായിരുന്നു.ഇത്തവണ പെനാൽറ്റി തടുത്തിടാൻ ആയില്ലെങ്കിലും മത്സരത്തിൽ ചില നിർണായക ഇടപെടലുകൾ നടത്താൻ മിഥുന് സാധിച്ചു.പെനാൾട്ടിയിൽ ജയിക്കാൻ കഴിഞ്ഞത് സന്തോഷം നൽകുന്നുവെന്നും കേരള ഗോൾകീപ്പർ പറഞ്ഞു.മുഴപ്പിലങ്ങാട് ബീച്ചിൽ ഫുട്ബോളിന്റെ ആദ്യ ചുവടു വച്ച ഒാർമ്മകളും മിഥുൻ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |