കാസർകോട്: ആർക്കും ലഹരി തോന്നുന്ന ഭക്ഷണമാണ് ഷവർമ്മ. ഒരിക്കൽ കഴിച്ചുകഴിഞ്ഞാൽ വീണ്ടും വീണ്ടും കഴിക്കണമെന്ന് തോന്നിപ്പിക്കുന്നതാണ് രുചി. ലെബനനിലാണ് ഷവർമ്മയുടെ ഉത്ഭവം. അവിടെ നിന്നും സൗദ്യ അറേബ്യയിലേക്കും സിറിയ, തുർക്കി, ഇറാഖ് എന്നിവിടങ്ങളിലേക്കും ഷവർമ്മ എത്തി. ഗൾഫ് രാജ്യത്തെത്തിയ ഷവർമ്മ അവിടെ നിന്ന് കേരളത്തിലേക്കെത്തി. മലപ്പുറത്താണ് ആദ്യമായി ഷവർമ്മയെത്തുന്നത്. എല്ലില്ലാത്ത ഇറച്ചികൊണ്ടാണ് ഷവർമ്മയുണ്ടാക്കുന്നത്. പാളികളായി മുറിച്ച ഇറച്ചി നീളമുള്ള കമ്പിയിൽ കോർത്തെടുത്താണ് ഗ്രിൽ അടുപ്പിനു മുന്നിൽ നിന്ന് വേവിച്ചെടുക്കുന്നത്.
ഇറച്ചിക്കൊപ്പം ഇരുവശങ്ങളിൽ തക്കാളി,നാരങ്ങ എന്നിവയും കോർക്കാറുണ്ട്. പിന്നീട് ഇറച്ചിക്കൊപ്പം പച്ചക്കറികളും ചെറുതാക്കി വെട്ടിയെടുത്താണ് ഷവർമ്മ തയ്യാറാക്കുന്നത്. ഖുബ്ബൂസും കൂട്ടത്തിൽ വെച്ച് ചുരുട്ടിയെടുത്താൽ ഷവർമ്മ റെഡി.
മാരകം ബോട്ടുലിനം
ഷവർമ്മക്കുള്ളിൽ രൂപപ്പെടുന്ന ബോട്ടുലിനം എന്ന വിഷാംശം ജീവന് ഭീഷണിയാണ്. ഇത് മരണത്തിന് കാരണമാകും. പൂർണ്ണമായും വേവിക്കാത്ത ഇറച്ചി ഒന്നിടവിട്ട് ചൂടാക്കിയും തണുപ്പിച്ചുമെടുക്കുമ്പോൾ അതിൽ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു.ഇവയാണ് ബോട്ടുലിനം ആയിമാറുന്നത്. ഇതിന് പുറമെ പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് ചേർത്ത് കഴിക്കുന്നതും ആരോഗ്യത്തിന് അപകടമാണ്. കൂടുതൽ സമയം അത് വെച്ചിരുന്നാലും വിഷാംശം ഉണ്ടാകും.
ആദ്യമരണം 2012ൽ
കേരളത്തിൽ ഷവർമ്മ കഴിച്ചിട്ട് ആദ്യമരണം നടന്നത് 2012 ലാണ്. തിരുവന്തപുരം സ്വദേശി സച്ചിൻ ആയിരുന്നു അന്ന് ഷവർമ്മ കഴിച്ചു മരിച്ചത്. ബെംഗളുരുവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചു കിടന്ന നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നാണ് ഷവർമ്മ കഴിച്ചത്. മറ്റു പത്ത് പേർക്കും അന്ന് വയറുവേദന വന്നിരുന്നു. ആ കേസിൽ ഇതുവരെ തീർപ്പാകാതെ കിടക്കുമ്പോൾ ആണ് ദേവനന്ദയുടെ മരണത്തിലൂടെ കേരളം വീണ്ടും ഞെട്ടിയത്. കൊച്ചിയിലും കോഴിക്കോടും ഷവർമ്മ വില്ലനായി മാറിയിരുന്നു.
കൂണുകൾ പോലെ സ്റ്റാളുകൾ
വൃത്തിഹീനമായ സാഹചര്യവും പഴകിയ ഇറച്ചിയുമാണ് ബാക്ടീരിയ വളർത്തുന്നത്. കൂണുകൾ പോലെയാണ് തട്ടുകടകളും ഷവർമ്മ അൽഫാം കടകളും റോഡരുകിൽ പോലും മുളച്ചു പൊന്തുന്നത്. നൂറു രൂപ അടച്ചാൽ ആർക്കും തുടങ്ങാവുന്ന കടകൾ. 12,00000 വാർഷിക വിറ്റുവരവ് ഉണ്ടെങ്കിൽ മാത്രമേ ലൈസൻസ് ആവശ്യമായി വരുന്നുള്ളു എന്നാണ് പറയുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ഇല്ലാത്തതും പ്രഹസനമാകുന്ന പരിശോധനകളും ഇത്തരം സ്ഥാപനങ്ങളെ വളർത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |