SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.49 AM IST

മലയാളത്തിന്റെ അമ്മ വീട് ഇന്നുമുതൽ അക്ഷര മ്യൂസിയം

gundart

തലശ്ശേരി: അറിവിന്റെ അക്ഷയഖനിയായി മാറുകയാണ് ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഇല്ലിക്കുന്നിലെ ബംഗ്ലാവ്. പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി 2.21 കോടി രൂപ ചെലവിൽ സ്ഥാപിച്ച അക്ഷര മ്യൂസിയം വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് സന്ദർശകർക്കായി തുറന്ന് നൽകും.

നഗര പൈതൃക പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും ഭൂപടവുമെല്ലാം മ്യൂസിയത്തിന്റെ ആമുഖത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗുണ്ടർട്ടിന്റെ ജീവിത വഴിത്താരയിലെ സുപ്രധാനമായ ഏടുകളും ചിത്രവിശേഷങ്ങളും ഭാഷയുടേയും സാഹിത്യത്തിന്റെയും ആദ്യകാല രൂപപരിണാമങ്ങളും വിലപ്പെട്ട രചനകളും ഹെർമ്മൻ ഗ്രന്ഥപ്പുരയുമെല്ലാം ഒൻപത് മേഖലകളാക്കി തിരിച്ച മ്യൂസിയത്തിന് അപൂർവ ചാരുതയേകും. ഗുണ്ടർട്ടിനെ വിവിധ വീക്ഷണകോണുകളിൽ നോക്കിക്കണ്ട ചരിത്ര ഗവേഷകരുടെ നിഗമനങ്ങളും ഇവിടെ ദർശിക്കാം. ഗുണ്ടർട്ടിന്റെ അപൂർവ കുടുംബചിത്രങ്ങളും ഊരാച്ചേരി ഗുരുനാഥൻമാരിൽ നിന്നും ഗുണ്ടർട്ട് ഭാഷയും വൈദ്യവും പഠിക്കുന്ന ചിത്രവും ഗുണ്ടർട്ട് കണ്ടെത്തിയ പഴഞ്ചൊല്ലുകളുമെല്ലാം ഇടനാഴികളിൽ ഇടംപിടിച്ചിട്ടുണ്ട്. ഹെർമൻ ഗ്രന്ഥപ്പുരയിലേക്ക് രണ്ട് കോടിയിലേറെ വിലമതിക്കുന്ന, ഡോ. മേരി എലിസബത്ത് മുള്ളറിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുള്ള അപൂർവ്വ ഗ്രന്ഥങ്ങൾ നേരത്തെ എത്തിയിരുന്നു.
ജർമ്മൻ സർവകലാശാലകളുമായി ചേർന്ന് ഭാഷാപഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യമുണ്ടാകും. മൂന്നാം ഘട്ടത്തിൽ ബംഗ്ലാവ് വിവിധ ഭാഷാ പഠന ഗവേഷണ കേന്ദ്രമായി മാറും.

നൂറ്റാണ്ടുകളുടെ ഭാഷാ പരിണാമങ്ങൾക്ക് സാക്ഷ്യം വഹിച്ച, കേരളീയ വാസ്തുശിൽപ ചാരുതയത്രയും ആവാഹിച്ച തലയെടുപ്പുള്ള കൂറ്റൻ ബംഗ്ലാവിനെ, അതിന്റെ പൗരാണികതയും പ്രൗഢിയും അതേപടി നിലനിർത്തിയാണ് നവീകരിച്ചത്. ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ എ.എൻ. ഷംസീർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തുടർന്നു നടക്കുന്ന ചടങ്ങിൽ നവീകരിച്ച തലശ്ശേരി സെന്റ് ആംഗ്ലിക്കൻ ചർച്ച്, താഴെ അങ്ങാടി സ്ട്രീറ്റ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

1839

ഗുണ്ടർട്ടും ഭാര്യ ജൂലിയും 1839 ലാണ് നെട്ടൂർ ഇല്ലിക്കുന്ന് ബംഗ്ലാവിൽ താമസിക്കാനെത്തിയത്. ബംഗ്ലാവിന്റെ വരാന്തയിലെ ചാരുകസേരയിലിരുന്നാണ് അദ്ദേഹം മലയാള ഭാഷയെ മലയാളം -ഇംഗ്ലീഷ് നിഘണ്ടുവിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയത്.
പ്രകൃതി ലാവണ്യം മാത്രമല്ല, മലയാളത്തിന്റെ മധുരിമയും നാട്ടാചാരങ്ങളുടെ വൈവിദ്ധ്യങ്ങളും ഗുണ്ടർട്ടിനെ വല്ലാതെ ആകർഷിച്ചു. രോഗബാധിതയായ എഡ്വേർഡ് ബ്രണ്ണന്റെ മകളും തന്റെ ഇംഗ്ലീഷ് വിദ്യാലയത്തിലെ പഠിതാവുമായ ഫ്‌ളോറയെ ഊട്ടിയിലേക്ക് കൊണ്ടുപോയ ഗുണ്ടർട്ടാണ് 1841ൽ ഭാര്യ ജൂലിക്കെഴുതിയ കത്തിൽ തന്റെ യാത്രാനുഭവം പറയവെ, കേരളത്തെ ദൈവത്തിന്റെ നാട് എന്ന് കുറിച്ചുവച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MALAYALAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.