കണ്ണൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടിക്ക് സ്വീകരണം നൽകിയതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു. ഇതുസംബന്ധിച്ച് 10ന് കോഴിക്കോട് നടക്കുന്ന ലീഗ് സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും.
മഹാരാഷ്ട്ര കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് മാണിയൂരാണ് ചെക്കിക്കുളത്തെ വീട്ടിൽ അബ്ദുള്ളക്കുട്ടിക്ക് സ്വീകരണം നൽകിയത്. അസീസ് മാണിയൂരിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി കത്തയച്ചിരിക്കുന്നത്. എന്തുനടപടിയാണ് വേണ്ടതെന്ന് കത്തിൽ പറഞ്ഞിട്ടില്ലെന്ന് അബ്ദുൽ കരീംചേലേരി പറഞ്ഞു.
സി.പി.എം വിടാൻ തീരുമാനിച്ചപ്പോൾ അബ്ദുള്ളക്കുട്ടിക്ക് മുസ്ലിം ലീഗിൽ അംഗത്വമെടുക്കാൻ താൽപര്യമുണ്ടായിരുന്നു. പിന്നീട് കോൺഗ്രസിലേക്ക് പോയി. അവിടെ നിന്ന് ബി.ജെ.പിയിലേക്ക് പോകുകയായിരുന്നു.
ഈ മാസം ഒന്നിനാണ് അസീസ് മാണിയൂർ സ്വീകരണം സംഘടിപ്പിച്ചത്. പൊന്നാടയണിയിക്കുകയും ചെയ്തിരുന്നു. ബന്ധുവായതിനാലാണ് സ്വീകരണം നൽകിയതെന്നാണ് അസീസ് മാണിയൂരിന്റെ ന്യായീകരണം. എന്നാൽ പൊന്നാടയണിയിച്ചതാണ് വിവാദമായത്.
എ.ഐ.കെ.എം.സി.സി പ്രസിഡന്റ് എം.കെ. നൗഷാദും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.പി. താഹിറും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സി.കെ.കെ. മാണിയൂരും സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. ചെറിയ പെരുന്നാളിന് തൊട്ടുമുമ്പ് ഇങ്ങനെയൊരു വിവാദം മുസ്ലിംലീഗ് ജില്ലാ നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.
അബ്ദുള്ളക്കുട്ടി ഇപ്പോൾ ആർ.എസ്.എസിന്റെ ഭാഗമാണ്. ഈ സാഹചര്യത്തിൽ സ്വീകരണം സംഘടിപ്പിച്ചത് തെറ്റാണ്. നല്ല ജാഗ്രത കാണിക്കേണ്ടതുണ്ടായിരുന്നു
അബ്ദുൽ കരീംചേലേരി, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |