കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനാവശ്യമായ വിളക്കുതിരികളുമായി ഏഴംഗ സംഘം ഇന്നുരാത്രി യാത്ര തിരിക്കും. മണിയൻ ചെട്ടിയാൻ സ്ഥാനികൻ ചിങ്ങൻ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊട്ടിയൂരിലേക്ക് വിളക്കുതിരികൾ കൊണ്ടുപോകുന്നത്. പുറക്കളം ഗണപതി ക്ഷേത്രത്തിൽ നിന്നാണ് പൂയം നാളിൽ വിളക്കുതിരി, കിള്ളിശീല, ഉത്തരീയം എന്നിവകളുമായി സംഘം കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടുക. രണ്ടു ദിവസത്തെ യാത്രയ്ക്കുശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘം പ്രത്യേക ചടങ്ങുകളോടെ വിളക്കുതിരികളും മറ്റും ഉത്തരവാദപ്പെട്ടവരെ ആചാരപരമായി ഏൽപ്പിക്കും.
വൈശാഖ മഹോത്സവക്കാലത്ത് വിളക്ക് തെളിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്. പുറക്കളത്തെ മണിയൻ ചെട്ടിയാന്റെ നേതൃത്വത്തിലാണ് കാലാകാലങ്ങളായി കൊട്ടിയൂർ ഉത്സവത്തിനാവശ്യമായ വിളക്കുതിരികൾ എത്തിക്കുന്നത്. പുറക്കളം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിനു സമീപത്തെ മഠത്തിൽ രണ്ടാഴ്ച മുൻപുള്ള രേവതിനാളിലാണ് വിളക്കുതിരി സംഘം പ്രവേശിച്ചത്. ചർക്കയിൽനിന്ന് നൂൽനൂറ്റി പ്രത്യേക തറിയിലാണ് കിള്ളിശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്. രണ്ടാഴ്ചയോളമായി വ്രതശുദ്ധിയോടെ മഠത്തിൽ കഴിയുന്ന സംഘം കൊട്ടിയൂരിൽ നിന്നും തിരിച്ചെത്തിയ ശേഷം മാത്രമെ വീട്ടിലേക്ക് മടങ്ങുകയുള്ളു. ചിങ്ങൻ കൃഷ്ണൻ, കതിരൻ ഭാസ്കരൻ, തൊണ്ടൻ രാഘവൻ, ചിങ്ങൻ പ്രകാശൻ, കറുത്ത പ്രദീപൻ, കറുത്ത പ്രേമരാജൻ, കതിരൻ രജീഷ് എന്നീഏഴുപേരാണ് സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |