കണ്ണൂർ : അരനൂറ്റാണ്ടിലേറെയായി നീളുന്ന നാട്ടുകാരുടെ ദുരിതമായ പടന്നത്തോട്ടിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ നീക്കിത്തുടങ്ങി. മാലിന്യങ്ങൾ അടിഞ്ഞുകൂടി ഒഴുക്ക് നഷ്ടപ്പെട്ട തോടുകാരണം പ്രദേശം ദുർഗന്ധപൂരിതമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കോർപ്പറേഷൻ ഭരണാധികാരികൾ കൂറ്റൻ ജെസിബി ഉപയോഗപ്പെടുത്തി മാലിന്യം നീക്കാൻ തീരുമാനിക്കുകയായിരുന്നു.
കോർപ്പറേഷൻ ആസ്ഥാന മന്ദിര നിർമ്മാണത്തിനായി ഊരാളുങ്കൽ സൊസൈറ്റിക്കാർ ഉപയോഗിക്കുന്ന ജെ.സി.ബിയാണ് തോട്ടിലെ മാലിന്യം നീക്കാൻ ഇറക്കിയത്. വാഹനങ്ങളിലും മറ്റും കൊണ്ടുവന്ന് മാലിന്യം തോട്ടിലേക്ക് വലിച്ചെറിയുന്നതും ഓവുചാലുകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യവും തോട്ടിൽ കെട്ടിക്കിടക്കുകയായിരുന്നു ഇതുവരെ.മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ട് മഴക്കാലത്ത് സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്നതും പതിവായിരുന്നു.
ഡ്രഡ്ജിംഗ് മെഷിൻ ഉപയോഗിച്ച് പടന്നപ്പാലത്തിന് അടിയിൽ അടിഞ്ഞ് കൂടിയ മണ്ണ് നീക്കുന്നതിനും ബാക്കിയുള്ള നീക്കാൻ ബർജർ ഇറക്കാനും തീരുമാനിച്ചതായി മേയർ അഡ്വ.ടി.ഒ.മോഹനൻ പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ എം.പി.രാജേഷ്, കൗൺസിലർമാരായ കെ.പി. അനിത, കെ.പി.റാഷിദ്, ചിത്തിര ശശിധരൻ,സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ, എക്‌സിക്യൂട്ടിവ് എൻജിനീയർ പ്രകാശ്ബാബു തുടങ്ങിയവരുമുണ്ടായിരുന്നു.
കണ്ണൂർ നഗരത്തിലെ കാളിന്ദിയായാണ് പടന്നത്തോട് പണ്ടുമുതലെ അറിയപ്പെടുന്നത്. നഗരമാലിന്യം മുഴുവൻ വന്നടിയുന്നത് ഇവിടെയആണ്. കണ്ണൂർ നഗരത്തിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തുള്ള ഈ കറുത്തൊഴുകുന്ന തോടിന്റെ കരയിൽ ഇരുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
കുടിയേറ്റം വർദ്ധിച്ചു, തണ്ണീർത്തടം നശിച്ചു
നേരത്തെ തണ്ണീർത്തടമായിരുന്ന പടന്നത്തോടിന്റെ കരകൾ ജനങ്ങൾ കുടിയേറിയതിനു ശേഷം മണ്ണിട്ട് നികത്തയതോടെയാണ് വിസ്തൃതമായിരുന്ന തോടും ശോഷിച്ചത്. ഈ തോട്ടിലെ വെള്ളം പയ്യാമ്പലം കടലിലേക്കാണ് എത്തുന്നത്. വേലിയേറ്റത്തിൽ തോട്ടിലേക്ക് കടൽവെള്ളം കയറും. മഴക്കാലത്ത് ഈ തോടിന്റെ കരകളിൽ ജീവിക്കാൻ വളരെയധികം ദുഷ്‌കരമാണ്.
മഴ തകർത്തു പെയ്താൽ തോടിന്റെ ഇരുകരകളും കവിഞ്ഞൊഴുകും. റോഡിലേക്ക് വെള്ളം കയറും. കഴിഞ്ഞ രണ്ടു പ്രളയങ്ങൾ പടന്നപ്പാലത്തെ കുടുംബങ്ങളെ കണ്ണീരു കുടിപ്പിച്ചിരുന്നു. തോട്ടിൽ നിന്നും വെള്ളം കയറി ലക്ഷക്കണക്കിന് വിലയുള്ള വീട്ടുപകരണങ്ങളാണ് നശിച്ചത്. വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളും വീട്ടുടമസ്ഥരുടെ റേഷൻകാർഡുകളും വിലപ്പെട്ടതെല്ലാം വെള്ളം കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |