കണ്ണൂർ: തോട്ടടയിൽ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം വിവാദമായിട്ടും കണ്ണൂർ ജില്ലയിൽ വിവാഹാഘോഷത്തിനിടെയുണ്ടാകുന്ന അക്രമങ്ങൾ അവസാനിച്ചില്ല.
വിവാഹപിറ്റേന്ന് വധുവിന്റെ വീട്ടുകാർ ഒരുക്കിയ സൽക്കാര പാർട്ടിക്കിടെ ചേരിതിരിഞ്ഞ് തല്ലി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതാണ് കൂട്ടത്തിൽ ഏറ്റവും അവസാനത്തേത്.
തളാപ്പ് സ്വദേശിയായ യുവാവും ചാലാട് സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹപ്പിറ്റേന്നാൾ
പള്ളിക്കുന്നിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വധുവിന്റെ വീട്ടുകാർ ഒരുക്കിയ സൽക്കാരത്തിലാണ് കൂട്ടയടി നടന്നത്. വധുവിന്റെ നാട്ടുകാരിൽ ചിലർ
വരന്റെ കൂട്ടത്തിലെത്തിയവരുമായി വാക്ക് തർക്കം മൂർച്ഛിച്ചാണ് കൂട്ടയടി നടന്നതെന്ന് പൊലീസ് പറഞ്ഞു.സ്ഥലത്തെത്തിയ ടൗൺ സി.ഐ.ശ്രീജിത്ത് കൊടേരിയും സംഘവും സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.കൊററാ ളി യി ലെ എ.ആർ.ശ്യാം കുമാർ (24) എ.നിഷാന്ത് (22) കെ. നി ഥീഷ് (25) പി. നദീം (23) എ.വി ഹു നേഷ് (24) ചാലാട്ടെ ജിഷ്ണു (25) ചിറക്കലെ സി.ശ്രീജിൻ (25) കണ്ണാടിപ്പറമ്പിലെ കെ.അച്ചുതൻ (24) സി ജിൻ (25) മലപ്പട്ടത്തെ അതുൽ (ക9) കരിങ്കൽ കുഴിയിലെ പി.സുധീഷ് (36) എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഡാൻസിനിടെ വധുവിന്റെ ദേഹത്ത് തട്ടി;
പിന്നാലെ കൂട്ടയടി
റിസപ്ഷൻ സമയത്ത് ഡാൻസ് കളിക്കുന്നതിനിടെ വധുവിന്റെ ദേഹത്ത് തട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൂട്ടഅടിയിൽ കലാശിച്ചത്. റിസപ്ഷൻ സമയത്ത് തട്ടുപൊളിപ്പൻ പാട്ടുവച്ച് വരന്റെ ബന്ധുക്കളും സംഘവും ഡാൻസ് ചെയ്യുന്നതിനിടെ പെട്ടെന്നാണ് വധുവിന്റെ ദേഹത്ത് ആരോ തട്ടിയെന്നാരോപിച്ചു ഒരുസംഘം യുവാക്കൾ ബഹളമുണ്ടാക്കിയത്. ബ്ലാക്ക് ടീഷർട്ടും പാന്റ്സുമണിഞ്ഞ സംഘമാണ് ബഹളം തുടങ്ങിവെച്ചത്. വാക് തർക്കം പിടിവലിയിലും പിന്നീട് കൂട്ടത്തല്ലിലുമെത്തുകയായിരുന്നു. കസേരയെടുത്താണ് ഇരുസംഘങ്ങളും ഏറ്റുമുട്ടിയത്. സൽക്കാരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കുൾപ്പെടെ മർദ്ദനമേറ്റു. പലരും പുറത്തേക്ക് ചിതറിയോടി.സംഭവമറിഞ്ഞു കണ്ണൂർ ടൗൺ സി. ഐ ശ്രീജിത്ത് കോടേരിയും സംഘവും കുതിച്ചെത്തി. പൊലിസിനെ കണ്ടതോടെ പ്രശ്നക്കാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് പലരെയും പിൻതുടർന്ന് പിടികൂടി സ്‌റ്റേഷനിലേക്കു കൊണ്ടുപോകുയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |