കൊട്ടിയൂർ: യാഗോത്സവമെന്നും മഴയുടെ ഉത്സവമെന്നും പേരുകേട്ട കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് നാളെ നെയ്യാട്ടത്തോടെ തുടക്കമാകും.നാളെ സന്ധ്യയോടെ മുതിരേരി വാളുമായി മൂഴിയോട്ടില്ലത്തെ സുരേഷ് നമ്പൂതിരി ഇക്കരെ കൊട്ടിയൂരിലെത്തിച്ചേരുന്നതോടെ നെയ്യാട്ട ചടങ്ങുകൾ ആരംഭിക്കും.വാൾ ഇക്കരെ ക്ഷേത്രത്തിലെ ബലിബിംബങ്ങൾക്കൊപ്പം പ്രതിഷ്ഠിക്കും.
ചോതി വിളക്ക് തെളിയിക്കുന്നതിനായി കുറ്റിയാടിയിലെ ചാതിയൂർ മഠത്തിൽ നിന്ന് തേടന്നൂർ സ്ഥാനിക വാര്യർ ഓടയും തീയും എഴുന്നള്ളിച്ചുകൊണ്ടുവരും. അപ്പോഴേക്കും ജന്മസ്ഥാനികരായ വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യമൃത് സംഘക്കാരും ഇക്കരെ സന്നിധിയിൽ എത്തിച്ചേർന്നിരിക്കും. രാത്രിയോടെ ഓടയും മുളയുമായി സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺ താലങ്ങളിൽ ചോതി വിളക്ക് തെളിയിക്കും. ആദ്യം പടിഞ്ഞീറ്റ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 'ചോതി പുണ്യാഹം' നടത്തും. മണിത്തറയിൽ പ്രവേശിച്ച ബ്രാഹ്മണർ അഷ്ടബന്ധം നീക്കി പാത്തിവെച്ച് രാശി വിളിച്ചശേഷമാണ് നെയ്യാട്ടം നടത്തുക.
ജന്മസ്ഥാനികരായ വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മങ്ങാടൻ നമ്പ്യാരുടെയും നെയ്യ് ആദ്യമായി അഭിഷേകം ചെയ്യും.തുടർന്ന് ക്രമമനുസരിച്ച് വിവിധ മഠങ്ങളിൽ നിന്നെത്തിയ വ്രതക്കാരുടെ നെയ്യ് ഏറ്റുവാങ്ങി അഭിഷേകം ചെയ്യും. ഉഷകാമ്പ്രം സ്ഥാനിക ബ്രാഹ്മണനാണ് ഭഗവദ് സ്വയംഭൂവിൽ നെയ്യഭിഷേകം നടത്തുന്നതിന് കാർമ്മികത്വം വഹിക്കുക. വിശാഖം നാളിലാണ് ഭണ്ഡാരം എഴുന്നള്ളത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |