പയ്യന്നൂർ:നൂറുവർഷത്തിനപ്പുറം ജാത്യാചാരത്തിന്റെ വ്യർത്ഥതയ്ക്കെതിരെ ആഞ്ഞടിച്ച് കേരളീയ പൊതുമണ്ഡലത്തിലും സാഹിത്യത്തിലും ഇടിവാൾ പോലെ പിറന്നുവീണ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി വടക്കിന്റെ വാക്യാർത്ഥസദസായ മറുത്തുകളി വേദിയിലുമെത്തി.പരമ്പരാഗതമായി കാവ്യ,നാടക, തർക്ക,വേദാന്ത, വ്യാകരണങ്ങൾ ഇടംപിടിക്കുന്ന മറുത്തുകളിയിൽ ഇതാദ്യമായാണ് ചണ്ഡാലഭിക്ഷുകി പോലുള്ള സാമൂഹ്യവിഷയം പ്രമേയമാക്കി എഴുതപ്പെട്ട കൃതി സ്ഥാനം പിടിക്കുന്നത്.
പ്രമുഖ മറുത്തുകളി പണ്ഡിതരായ ഡോ.സി.കെ.നാരായണപ്പണിക്കരും മടിക്കൈ ഗോപാലകൃഷ്ണപ്പണിക്കരുമാണ് ആശാന്റെ ഈ ഖണ്ഡകാവ്യത്തിന്റെ ചുവടുപിടിച്ച് വാക്യാർത്ഥവിചാരം നടത്തിയത്. ശങ്കരാചാര്യരുടെ മനീഷാപഞ്ചകം ചൊല്ലി ഗോപാലകൃഷ്ണപ്പണിക്കരാണ് വാദത്തിന് തുടക്കമിട്ടത്. എന്നാൽ തികച്ചും ആശാന്റെ ജീവിതസങ്കൽപമായ ബൗദ്ധദർശനത്തിന് പകരം ശങ്കരാചാര്യർ മുന്നോട്ടുവെക്കുന്ന ബ്രഹ്മസത്യം ജഗത് മിഥ്യ എന്ന ബ്രാഹ്ണീയ ദർശനം എന്തിന് മുന്നോട്ടുവച്ചുവെന്ന പ്രതിവാദവുമായി ഡോ.സി.കെ.നാരായണപ്പണിക്കർ ശക്തമായി മുന്നോട്ടുവന്നു. വൻജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് പ്രമുഖരായ ഇരു മറുത്തുകളി പണ്ഡിതരും ഏറ്റുമുട്ടിയത്. ഡോ:സി.എച്ച്.സുരേന്ദ്രൻ നമ്പ്യാർ ,പി.കെ.സുരേഷ് കുമാർ എന്നിവരാണ് ഇരു പണിക്കർമാരുടെയും വാദങ്ങളിൽ ഇടപെടൽ നടത്തിയത്.
പണ്ഡിത കേളിയായ മറുത്തുകളിയിൽ മലയാളത്തിലെ പ്രഗൽഭ കാവ്യങ്ങൾ സജീവ പ്രതിവാദ്യ വിഷയമാക്കുന്നതിന്റെ ഭാഗമായാണ് ചണ്ഡാലഭിക്ഷുകിയെ വിഷയമാക്കിയത്.
ഡി.വൈ.എഫ്.ഐ . പയ്യന്നൂർ സൗത്ത് മേഖല കമ്മിറ്റി മാവിച്ചേരി ക്ഷേത്രപരിസരത്തെ വെങ്ങര കൃഷ്ണൻ പണിക്കർ നഗറിലാണ് മറുത്തുകളി അരങ്ങേറിയത്.സി.ഷിജിലിന്റെ അദ്ധ്യക്ഷതയിൽ പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു.ഇതിന് ശേഷം കണ്ടങ്കാളി കനകത്ത് കഴകം പൂമാല ഭഗവതി ക്ഷേത്രം, മാവിച്ചേരി ഭഗവതി ക്ഷേത്രം, മമ്പലം ഭഗവതി ക്ഷേത്രം സംഘങ്ങൾ പൂരക്കളി അവതരിപ്പിച്ചു.
മറുത്തു കളിയിൽ നവീകരണത്തിന് തുടക്കം കുറിച്ച് കഴിഞ്ഞ വർഷം തെക്കെ മമ്പലം ടി.ഗോവിന്ദൻ സെന്റർ പ്രഭാവർമ്മയുടെ ശ്യാമമാധവം അരങ്ങിലെത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |