തലശ്ശേരി: ന്യൂ മാഹി സ്വദേശിയായ ബൈക്ക് റേസിംഗ് താരം അസ് ബഖിന്റെ വിയോഗത്തിൽ നെഞ്ചുതകർന്ന ഉമ്മ സുബൈദയുടെ മൂന്നര വർഷത്തെ നൊന്തുരുകിയ പ്രാർത്ഥന ഫലം കണ്ടു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന സഹോദരന്റെ മരണത്തിന്നുത്തരവാദിയായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള അനുജൻ അർഷാദിന്റെ വിശ്രമമില്ലാത്ത പോരാട്ടത്തിനും കൊലപാതകികളെ രാജസ്ഥാൻ പൊലീസ് അറസ്റ്റുചെയ്തതോടെ ഫലം കണ്ടു.
ന്യൂ മാഹി സ്വദേശിയായ ബൈക്ക് റേസിംഗ് താരം അസ് ബഖിന്റെ ദുരൂഹമരണം കൊലപാതകമെന്ന് കണ്ടെത്തിയ രാജസ്ഥാൻ പൊലീസ് പ്രതികളെ മുഴുവനും അറസ്റ്റ് ചെയ്തു. മൂന്നര വർഷം മുമ്പാണ് പെരിങ്ങാടി മങ്ങാട്ടെ അസ്ബഖ് (34) താമസസ്ഥലമായ ബംഗലൂരു ആർ.ടി.നഗറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്.കേസിൽ അസ്ബഖിന്റെ ഭാര്യ സുമേറ പർവേസ്, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്. സുമേറയും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2018 ആഗസ്റ്റിൽ ജയ്‌സാൽമീറിൽ മോട്ടോർറാലിക്കിടെ അസ്ബഖിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിശീലനത്തിനിടെ മരുഭൂമിയിൽ ഒറ്റപ്പെട്ട് നിർജ്ജലീകരണം മൂലം മരണം സംഭവിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. മരണശേഷം അസ്ബഖിന്റെ അക്കൗണ്ടിൽ നിന്ന് 65ലക്ഷം രൂപ ഭാര്യ പിൻവലിച്ചതായി പൊലീസ് കണ്ടെത്തി. അഞ്ച് റേസിംഗ് ബൈക്കുകളും മറ്റ് രണ്ട് വാഹനങ്ങളും സുമേറയുടെ പക്കലാണുള്ളതെന്നും പൊലീസ് തിരിച്ചറിഞ്ഞു.
ഭാര്യ സുമേറയും സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിഖ്,സന്തോഷ് എന്നിവർക്കുമൊപ്പമാണ് അസ്ബഖ് ജയ്‌സാൽമീറിലെത്തിയത്. 2018 ആഗസ്റ്റ് 15 ന് ഇവരെല്ലാം കൂടിയാണ് റേസിംഗ് ട്രാക്ക് കാണാൻ പോയത്. പിന്നീട് അസ്ബഖിനെ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കേസിന് തുമ്പായത് ഉമ്മയുടെ സംശയം
മരണത്തിൽ സംശയമില്ലെന്നായിരുന്നു ഭാര്യ സുമേറ അന്ന് പൊലീസിന് നൽകിയ മൊഴി. എന്നാൽ ദുരുഹതയുണ്ടെന്ന് ആരോപിച്ച് അസ്ബഖിന്റെ മാതാവും സഹോദരനും പൊലീസിൽ പരാതി നൽകുകയാിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്ബഖിന്റെ പുറത്ത് പരിക്കേറ്റതായി കണ്ടെത്തിയിരുന്നു.
നേരത്തെ അസ്ബഖും കുടുംബവും ദുബായിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യയുമായി യുവാവിന് അഭിപ്രായവ്യത്യാസം പതിവായിരുന്നുവത്രെ. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ പ്രതികൾക്കെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.. ഇതോടെ ഒളിവിൽ പോയ സഞ്ജയ്, വിശ്വാസ് എന്നിവരെ ബംഗലൂരുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഭാര്യ സുമേറയും അറസ്റ്റിലായി . പ്രണയവിവാഹം ചെയ്ത ഭാര്യ സുമേറ ആഢംബര ജീവിതമാണ് നയിച്ചിരുന്നത്.രാജ്യത്തെ മഹാനഗരങ്ങളിലും, വിദേശങ്ങളിലും ഒട്ടേറെ ബൈക്ക് റൈസ് നടത്തി ജേതാവായ അസ് ബക്കിന്റെ പണം ധൂർത്തടിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ചിത്രവിവരണം: കൊല്ലപ്പെട്ട അസ്ബഖ്
അറസ്റ്റിലായ ഭാര്യ സുമേറയും കൂട്ടു പ്രതികളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |