കണ്ണൂർ: കണ്ണൂർ നഗരത്തിലെ നടപ്പാതകളിൽ ഒടിഞ്ഞുവീഴുന്ന കമ്പിതൂണുകളും ടെലഫോൺ പോസ്റ്റുകളും ജീവന് ഭീഷണി സൃഷ്ടിക്കുന്നു. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതയിൽ കാലുടക്കുന്നത് പേടിച്ച് താഴെനോക്കി സൂക്ഷിച്ചുനടക്കാമെന്ന് വച്ചാൽ തലയിലടിക്കാൻ പാകത്തിൽ പാതയിലേക്ക് ചരിഞ്ഞുനിൽക്കുന്ന കമ്പികളിലും തൂണുകളും ഏതുസമയത്തും പണിതരും.
കാൽനാടയാത്രികർ തലയ്ക്കു സമാന്തരമായി നിൽക്കുന്ന അപകടം മിക്കപ്പോഴും കാണുന്നില്ല. ചരിഞ്ഞ കമ്പിതൂണുകളിൽ നെറ്റി ശക്തമായി അടിച്ചുണ്ടായ അപകടങ്ങൾ നിരവധിയാണ്. ഇത്തരം സംഭവങ്ങൾ പതിവായി നടക്കാറുണ്ടെന്ന് കണ്ണൂർ നഗരത്തിലെ വ്യാപാരികൾ പറയുന്നു. ഒരു കാലത്ത് പരസ്യബോർഡ് സ്ഥാപിക്കപ്പെട്ടതും നോ പാർക്കിംഗ് എഴുതിവെച്ചതും ടെലഫോൺ കേബിൾ വലിച്ചതുമായ തൂണുകളാണ് കാലഹരണപ്പെട്ടിട്ടും നീക്കാതെ അപകടം വിതക്കുന്നത്.
കണ്ണൂർ കാൽടെക്സ് ജംഗ്ഷൻമുതൽ എ.കെ.ജി ആശുപത്രിവരെ ഫുട്പാത്തിൽ ഇത്തരം നിരവധി തൂണുകളുണ്ട്. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളിൽ കാൽതെന്നിയാൽ ഓവുചാലിൽ വീഴും. പൊളിഞ്ഞ സ്ളാബുകൾ ചാടിക്കടന്നുവേണം നഗരവീഥിയിലൂടെ സഞ്ചരിക്കാൻ. കാലവർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇത്തരം തൂണുകൾ കൂടുതൽ അപകടം ചെയ്യുമെന്ന ഭീതി യാത്രക്കാർക്കുണ്ട്.
നിർഭയമായി വഴി നടക്കുകയെന്നത് ഏതൊരാളുടെയും മനുഷ്യാവകാശങ്ങളിലൊന്നാണ്. ഇവിടെ നഗരഭരണാധികാരികളുടെ അനാസ്ഥയാൽ അതു ഹനിക്കപ്പെടുകയാണ്. അപകടകരമായ കമ്പിതൂണുകൾ മാറ്റിയില്ലെങ്കിൽ മനുഷ്യാവകാശകമ്മിഷന് പരാതി നൽകും
അഡ്വ. ദേവദാസ് തളാപ്പ്(സാമൂഹ്യപ്രവർത്തകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |