കണ്ണൂർ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ ചൂടുപകരാൻ കണ്ണൂരിൽ നിന്നുള്ള നേതാക്കൾ കൂട്ടത്തോടെ മണ്ഡലത്തിൽ. യു.ഡി. എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണി നേതാക്കൾ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തു പ്രവർത്തിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി. ജയരാജൻ, കെ.കെ രാഗേഷ് തുടങ്ങി സി.പി.എമ്മിനായി വൻനിര തന്നെ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമേ രണ്ടാംഘട്ടമായി ഒരുവലിയ സംഘം തന്നെ കണ്ണൂരിൽ നിന്നു പുറപ്പെടും. എസ്.എഫ്.ഐ, ഡി.വൈ എഫ്. ഐ നേതാക്കളും മറ്റു വർഗബഹുജനസംഘടനാ നേതാക്കളുമാണ് കണ്ണൂരിൽ നിന്നും തൃക്കാക്കരയിലെത്തുക. കുടുംബയോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും പ്രസംഗകരായി എത്തുന്നവിൽ ഭൂരിഭാഗവും കണ്ണൂരുകാരാണ്. സൈബർ പ്രചാരണം ഡോ. ടി. ശിവദാസൻ എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയന്ത്രിക്കുന്നത്. വരുംദിനങ്ങളിൽ സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഉൾപ്പെടെയുള്ളവർ തൃക്കാക്കരയിലെത്തും. കണ്ണൂർ ശൈലിയിലുള്ള അടുക്കും ചിട്ടയോടുമുള്ള പ്രചരണമാണ് ഇവർ തൃക്കാക്കരയിൽ നടത്തുന്നത്.
യു.ഡി.എഫിനായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ നേരത്തെ തന്നെ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തു പ്രവർത്തിക്കുന്നുണ്ട്. സുധാകരന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ സതീശൻ പാച്ചേനി, റിജിൽ മാക്കുറ്റി തുടങ്ങിയ നേതാക്കൾ തൃക്കാക്കരയിലുണ്ട്. ഇവരെ കൂടാതെയാണ് രണ്ടാംഘട്ടത്തിൽ മറ്റു നേതാക്കൾ കൂടി തൃക്കാക്കരയിലെത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ, രാജീവൻ എളയാവൂർ, കെ.സി മുഹമ്മദ് ഫൈസൽ തുടങ്ങി നേതാക്കളുടെ വൻനിര തന്നെയുണ്ടാകും. കൂടാതെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും തൃക്കാക്കരയിൽ യു.ഡി.എഫിനായി രംഗത്തിറങ്ങും. ഘടകകക്ഷി നേതാക്കളും തൃക്കാക്കരയിലേക്ക് വണ്ടി കയറുന്നുണ്ട്.
എൻ.ഡി.എയ്ക്കായി ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ വൻ നേതൃനിര തന്നെ എ.എൻ രാധാകൃഷ്ണന്റെ വിജയത്തിനായി തൃക്കാക്കരയിൽ പ്രവർത്തിക്കുന്നുണ്ട്. സി.കെ. പദ്മനാഭൻ, കെ.രഞ്ചിത്ത്, വത്സൻ തില്ലങ്കേരി, കെ. ഹരിദാസ്. സത്യപ്രകാശൻ തുടങ്ങിയ കണ്ണൂരിലെ പ്രമുഖ നേതാക്കൾ വരും ദിനങ്ങളിൽ തൃക്കാക്കരയിൽ പ്രചരണം നയിക്കാനായി പോകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |