തലശേരി: തലശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ മൊബൈൽ കാമറയിലൂടെ രഹസ്യമായി പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കുമെന്ന് തലശേരി ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എം.വി ബിജു അറിയിച്ചു. കഴിഞ്ഞ ദിവസം എസ്.ഐ ആർ മനു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്ന മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്തിരുന്നു.
വടകര, തിരുവങ്ങാട്, പിണറായി എന്നിവടങ്ങളിലുള്ളവരാണ് പിടിയിലായത്. ഇവരെ പിന്നീട് ചോദ്യം ചെയ്തതിനു ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.
തലശേരി ഓവർബറീസ് ഫോളി, സെഞ്ച്വറി പാർക്ക്, കടൽപ്പാലം, തലശേരി കോട്ട എന്നിവിടങ്ങളിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇവിടെയുള്ള കാടുപിടിച്ച ഒഴിഞ്ഞസ്ഥലങ്ങളിൽ ഒളിഞ്ഞിരുന്നാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
വരും ദിവസങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വനിതാ പൊലീസ് സ്‌പെഷ്യൽ ടീമിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കുമെന്ന് തലശേരി ടൗൺ പൊലീസ് അറിയിച്ചു. കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നുണ്ടോയെന്നു ഉറപ്പുവരുത്തണമെന്നും കുട്ടികളുടെ ഹാജർ നിലയിൽ മാറ്റം കാണുകയാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിശോധിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |