കണ്ണൂർ: ജില്ലാപൊലീസ് നടത്തിവരുന്ന സൗജന്യകായിക പരിശീലനക്യാമ്പ് അഞ്ചുവർഷം പൂർത്തിയാക്കി.പൊലീസിന് പുറമെ ഇന്ത്യൻ ആർമി അടക്കമുള്ള വിവിധ സേനാവിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് കായികക്ഷമത നേടുന്നതിന് ഉദ്യോഗാർത്ഥികളെ പ്രാപ്തമാക്കുന്ന പരിശീലനപദ്ധതി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
2017 ആഗസ്റ്റ് 27നാണ് ഫ്രണ്ട്ലി കേഡിറ്റ് പരിശീലനം തുടങ്ങിയത്. വിവിധ സായുധ സേനകളിലേക്കുള്ള പ്രവേശനത്തിനായി ഉദ്യോഗാർത്ഥികളുടെ കായിക ക്ഷമത കൈവരിക്കുന്നതിന് പ്രാപ്തരാക്കുകയെന്നതായിരുന്നു ലക്ഷ്യം.
അന്ന് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ടി.കെ രത്നകുമാറിന്റെ തായിരുന്നു ഈ ആശയം.നിലവിൽ കണ്ണൂരിൽ 15 യുവതികൾക്കും 60 യുവാക്കൾക്കും പൊലീസ് കായികപരിശീലനം നൽകുന്നുണ്ട്. മയ്യിലിൽ 47 പേരും തളിപ്പറമ്പിൽ 60 പേരും പരിശീലനം നേടുന്നുണ്ട്. പ്രവീൺ എന്ന യുവാവ് കരസേനയിൽ അംഗമായതാണ് ഫ്രണ്ട്ലി കാഡറ്റ് പരിശീലനത്തിന് ലഭിച്ച ആദ്യ അംഗീകാരം
കോർപ്പറേഷൻ പരിധിയിലെ യുവതി, യുവാക്കൾക്ക് വിവിധ സേനകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി കായികക്ഷമത ഉറപ്പുവരുത്താനാണ് പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് വിവിധ പ്രദേശങ്ങളിലെ ഉദ്യോഗാർത്ഥിളുടെ അപേക്ഷയെ തുടർന്ന് മയ്യിൽ, തളിപ്പറമ്പ് എന്നിവടങ്ങളിൽ പൊലീസ് ഫ്രണ്ട്ലി പരിശീലനമാരംഭിക്കുകയായിരുന്നു.സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോവിന്റെ പ്രത്യേക താൽപര്യത്തെ തുടർന്ന് പദ്ധതി കൂടുതൽ വിപുലമാക്കിവരികയാണിപ്പോൾ. ഇപ്പോൾ കണ്ണൂർ അസിസ്റ്റന്റ് കമ്മിഷണറായി ചുമതലയേറ്റ ടി.കെ. രത്നകുമാറിനാണ് നിലവിൽ പൊലീസ് ഫ്രണ്ട്ലി കേഡിറ്റ് പരിശീലനത്തിന്റെ ചുമതല.
സേനകളിലേക്ക് തയ്യാർ
ഇതിനകം എക്‌സൈസ് , റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ ഗ്രൂപ്പ് ഡി, സിവിൽ പൊലീസ് ഓഫീസർ എന്നിങ്ങനെ വിവിധസേനാ വിഭാഗങ്ങളിൽ നിരവധി പേർ കായിക ക്ഷമത ടെസ്റ്റ് പാസ്സായി നീയമനം നേടിയിട്ടുണ്ട്. ചക്കരക്കൽ സ്റ്റേഷനിലെ എസ്.ഐ രാജേന്ദ്രനാണ് ഇവിടെ മുഖ്യ പരിശീലകൻ. ഈ അടുത്ത കാലയളവിൽ 48 ഉദ്യോഗാർത്ഥികൾക്കു വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |