കണ്ണൂർ:പ്രണയിതാക്കളുടെ സ്വകാര്യദൃശ്യങ്ങൾ രഹസ്യകാമറയിലൂടെ ഒപ്പിയെടുത്ത് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിന് പിന്നിൽ വൻ റാക്കറ്റെന്ന് പൊലീസ്.
തലശേരി നഗരസഭയിലെ ഉദ്യാനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്ന അഞ്ചുപേർ പിടിയിലായതോടെയാണ് രഹസ്യകാമറകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
കാർപ്പന്ററായി ജോലിചെയ്യുന്ന ഭിന്നശേഷിക്കാരനായ പന്ന്യന്നൂരിലെ വിജേഷ് (30), സ്വകാര്യ ബസ് കണ്ടക്ടർ മഠത്തുംഭാഗം പാറക്കെട്ടിലെ അനീഷ് (34) എന്നിവരാണ് ഏറ്റവും ഒടുവിൽ പിടിയിലാകുന്നത്.
വിജേഷ് ചിത്രീകരിച്ച ദൃശ്യം അനീഷാണ് സോഷ്യൽമീഡിയ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഈകേസിൽ മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തിരുന്നുപ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള 119 എ,356 സി,66 ഇ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
തലശേരി ഓവർബറീസ് ഫോളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് ദൃശ്യങ്ങൾ പകർത്തിയവരാണ് അറസ്റ്റിലായത്.പാർക്കുകളിലെ തണൽമരങ്ങളുടെ പൊത്തുകൾ, കോട്ടയിലെയും കടൽതീരങ്ങളിലെയും കൽദ്വാരങ്ങൾ എന്നിവടങ്ങളിലാണ് രഹസ്യ ഒളികാമറകളും മൊബൈൽ ക്യാമറകളും ഒളിപ്പിച്ചുവെച്ചിരുന്നത്. ഇത്തരം സ്ഥലങ്ങൾ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.അതിരാവിലെയെത്തി ഇത്തരം കാമറകൾ സ്ഥാപിച്ചു പോകുന്ന സംഘം നേരം ഇരുട്ടിയാൽ തിരിച്ചെത്തി ദൃശ്യങ്ങൾ ശേഖരിക്കാറാണ് പതിവ്.
കമിതാക്കളുടെയും ദമ്പതിമാരുടെയും സ്വകാര്യദൃശ്യങ്ങൾ ശേഖരിക്കുന്ന ഇവർ പിന്നീടത് പണമുണ്ടാക്കാനുള്ള മാർഗമായി മാറ്റുകയാണ്. തങ്ങളുടെ കാമറക്കെണിയിൽ കുടുങ്ങിയവരെ പിന്നീട് ഇവർ ഫോൺവഴി ബന്ധപ്പെട്ട് സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെടാറാണ് പതിവ്. ഈ ബ്ലാക്ക് മെയിലിംഗ് സംഘത്തിന്റെ കെണിയിൽ നിരവധിയാളുകൾ കുടുങ്ങിയിട്ടുണ്ട്. ചോദിച്ച പണം നൽകി മാനം രക്ഷിച്ചവരാണ് കൂടുതൽ.സ്‌കൂൾ, കോളേജ് വിദ്യാർത്ഥിനികൾ, അദ്ധ്യാപകർ,പ്രവാസികൾ തുടങ്ങി ഒട്ടേറെപ്പേർ കാമറക്കെണിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
പണമില്ലെങ്കിൽ മാനം പറപറക്കും
പണം നൽകാൻ തയ്യാറല്ലാത്തവരുടെ ദൃശ്യങ്ങൾ മാസങ്ങളുടെ വിലപേശലിനു ശേഷം സോഷ്യൽ മീഡിയിയിലൂടെ പ്രചരിപ്പിച്ചുമാനംകെടുത്തുകയാണ് ഇവരുടെ ശൈലി. ഇതുചൂണ്ടിക്കാട്ടിയാണ് പിന്നീട് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത്. തലശേരി സെന്റിനറി പാർക്കിലെത്തിയ കമിതാക്കളുടെ ദൃശ്യം നവമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് ഇവരെ അന്വേഷണമാരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് കുറ്റവാളികളെ കണ്ടെത്തിയത്. അശ്ലീല സൈറ്റുകളിലും ദൃശ്യം അപ്ലോഡ് ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു. തലശേരി കോട്ട, സീവ്യുപാർക്ക് എന്നിവിടങ്ങളിൽനിന്നടക്കം ദൃശ്യം ചിത്രീകരിച്ചിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആളൊഴിഞ്ഞ കമിതാക്കൾഇരിക്കാൻ ഇഷ്ടപ്പെടുന്ന പ്രത്യേക ഇടങ്ങളിലാണ് ഇവർ ഒളികാമറ സ്ഥാപിക്കുന്നത്.
പൊലീസ് വിരിച്ചു വലയിൽ വീണു
തലശേരിയിലെ ഒളിക്യാമറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയസൈറ്റുകളിൽ അപ്‌ലോഡ് ചെയ്തത് ആരാണെന്ന സൈബർ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലാകുന്നത്. ഒളിക്യാമറ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവരുടെ അക്കൗണ്ടുനോക്കി സൈബർ പോലിസ് പ്രതികളെ വലയിൽ വീഴ്ത്തുകയായിരുന്നു.നേരത്തെ മൂന്നുപേരെയും കഴിഞ്ഞ ദിവസംരണ്ടുപേരെയും ഇങ്ങനെ അറസ്റ്റു ചെയ്തു.
തലശേരിയിലെ പാർക്കുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്നവർക്ക് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലീസിനെ മഫ്തിയിൽ വിന്യസിക്കും പാർക്കിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടും-തലശേരി ടൗൺ സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എം.ബി ബിജു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |