കണ്ണൂർ: ജില്ലയിൽ വീണ്ടും മയക്കുമരുന്ന് സംഘത്തിൽപ്പെട്ട ഒരാൾ കൂടി അറസ്റ്റിൽ .
മാരക സിന്തറ്റിക്ക് ലഹരി ഉൽപ്പന്നങ്ങളായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയുമായി പാപ്പിനിശ്ശേരി അഞ്ചാംപീടികയിലെ എം.കെ.അജ്നാസ് ആണ് (21) പിടിയിലായത്. ഇന്നലെ
പുലർച്ചെ മൂന്നോടെ വാഹന പരിശോധനക്കിടെയാണ് ഇയാളെ യോഗശാല റോഡിൽ നിന്നും
ടൗൺ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാൾ സഞ്ചരിച്ച ഗുഡ്സ് ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ നഗരത്തിൽ വിൽപനക്കായി കൊണ്ടുവരികയായിരുന്ന 20 ഗ്രാം എം.ഡി.എം.എയും പതിനൊന്ന് കുപ്പികളിലാക്കിയ 54.64 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത് .ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വില വരുമെന്ന് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി പറഞ്ഞു.
പിടിയിലായ അജ്നാസ് സിന്തറ്റിക്ക് മയക്കുമരുന്ന് ഉപയോഗിച്ചു വരുന്നയാളാണെന്നും ഇയാൾക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്. ഐ. മാരായ സി.എച്ച്.നസീം, സീതാറാം ,എ.എസ്.സജിത്, സി.പി.ഒമാരായ നിശാന്ത്, മനീഷ്, മനോജ്, റമീസ് ,സൂരജ് എന്നിവരുമുണ്ടായിരുന്നു.കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നഗരത്തിൽ നിന്ന് സമാന രീതിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുൾപ്പെടെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരി ഉത്പ്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |