കണ്ണൂർ:പൂരക്കളിയുടെ പാരമ്പര്യമുറങ്ങുന്ന വെങ്ങരയിൽ 30 വർഷങ്ങൾക്കിപ്പുറം വീണ്ടും പൂരക്കളിയുടെ താളം.നാടിന്റെ പൂരക്കളി പ്രൗഢിയും പൈതൃകവും തിരിച്ചുപിടിക്കാനുള്ള അക്ഷീണയത്നത്തിലാണ് ഗ്രാമമാകെ. വയലപ്ര ശ്രീ അണീക്കര പൂമാല ഭഗവതി ക്ഷേത്രം വെങ്ങര ഊർക്കഴകം കാഴ്ചക്കമ്മറ്റിയുടെ നേതൃത്തിലുള്ള പരീശീലന കളരിയിൽ കുട്ടികളടക്കം 80 പേരാണ് പങ്കെടുക്കുന്നത്. ക്ഷേത്രം കാഴ്ച്ച കമ്മറ്റി ഓഫീസിൽ 30ന് ഇവരുടെ അരങ്ങേറ്റം ഗുരുവന്ദനം നടക്കും.
തനത് അനുഷ്ഠാന കലയായ പൂരക്കളിയെ നെഞ്ചോടുചേർക്കുന്നവരാണ് വടക്കേമലബാറുകാർ.വിവിധ ക്ഷേത്രങ്ങളുടെയും സമുദായങ്ങളുടേയും പൂരോത്സവചടങ്ങുമായി ബന്ധപ്പെട്ടതാണ് പൂരക്കളി. പയ്യന്നൂർ മുതൽ പാലക്കുന്ന് വരെയാണ് അനുഷ്ഠാനമായി പൂരക്കളിയും മറത്തുകളിയും മീനമാസത്തിലെ പൂരോത്സവകാലത്ത് അരങ്ങേറുന്നത്.
നാട്ടുകാരനായ കൃഷ്ണൻ പണിക്കരെ പോലുള്ള പ്രഗത്ഭർ വെങ്ങരയുടെ പൈതൃകത്തിലുണ്ട്. എൺപതുകാരനായ കണ്ണൻ പണിക്കരുടെ സഹായത്തോടെയാണ് വെങ്ങരയുടെ നഷ്ടപ്പെട്ട ചുവടുകൾ പുനരാവിഷ്ക്കരിക്കുന്നത്.പയ്യന്നൂർ തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രത്തിലെ പൂരക്കളി സംഘം പരിശീലകനായ സി.കെ.സജീഷിന്റെ കീഴിലാണ് പരിശീലനം.
നാല് മുതൽ 50 വയസ്സ് വരെയുള്ളവർ ഇവിടെ പൂരക്കളി പരിശീലിക്കുന്നുണ്ട്. വൈകീട്ട് ആറ് മണിയോടെയാണ് പരിശീലനം തുടങ്ങുന്നത്. നാരായണ സ്തുതിയോടെയുള്ള പതിനെട്ട് നിറങ്ങളിൽ അഞ്ച് നിറം വരെ 35 ദിവസം കൊണ്ട് ഇവർ പഠിച്ചുകഴിഞ്ഞു.സ്കൂൾ തുറക്കുന്നതോട് കൂടി തൽക്കാലം പരിശീലനം നിർത്തുകയും പിന്നീട് ഓണാവധിക്ക് വീണ്ടും പരിശീലനം തുടങ്ങാനുമാണ് തീരുമാനം.
മൺമറഞ്ഞ വെങ്ങര കൃഷ്ണൻ പണിക്കർ ,എൻ.പി.ഗോവിന്ദൻ, എൻ.പി.അമ്പു, കണിയാൽ കുഞ്ഞമ്പു, കണിയാൽ ഗോവിന്ദൻ, ടി.വി.കുഞ്ഞിക്കണ്ണൻ പണിക്കർ,ഇട്ടമ്മൽ കുഞ്ഞി ഗോവിന്ദൻ തുടങ്ങിയവരുടെ ദീപ്തമായ സ്മരണകൾ ഈ പരിശീലനത്തിന് ആവേശം നൽകുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |