കാസർകോട്: ജാതി വിവേചനവും ജാത്യാധിക്ഷേപവും സംബന്ധിച്ച പരാതികൾ സംസ്ഥാനത്ത് ഏറ്റവും കുറവുള്ള ജില്ല കാസർകോടാണെന്ന് സംസ്ഥാന പട്ടിക ജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ ചെയർമാൻ ബി. എസ്.മാവോജി പറഞ്ഞു. ജാതി വിവേചനം പോലുള്ള പരാതികൾ ജില്ലയിൽ വിരളമാണ്. തർക്കങ്ങളുടെ മറവിൽ ജാതി വിവേചനവും പീഡനവും ആരോപിച്ചു പരാതി നൽകി നിയമം ദുരുപയോഗം ചെയ്യുന്ന നടപടിയെ ചെറുക്കുമെന്നും കമ്മിഷൻ അറിയിച്ചു.
അതിർത്തികളിൽ വിവേചനമുണ്ടാകാം പക്ഷെ പരാതിയുമായി കമ്മിഷന് മുമ്പാകെ എത്തിയവരുടെ എണ്ണം കുറവാണ്. പരാതികൾ എത്തിയാൽ ഇടപെടുമെന്നും കമ്മിഷൻ പറഞ്ഞു. അത്തരം പരാതികൾ ഉണ്ടായാൽ കമ്മീഷൻ വിശദമായി പഠിച്ച ശേഷം മാത്രമേ ഇടപെടുകയുള്ളൂ. പൊതുവേ അത്തരം പരാതികൾ ഇപ്പോൾ കുറവാണ്. കാസർകോട് രണ്ടു ദിവസങ്ങളിലായി നടത്തിയ അദാലത്തിൽ പരിഗണിച്ച 116 പരാതികളിൽ 92 കേസുകൾ തീർപ്പാക്കി. ബാക്കിയുള്ളവയിൽ ഹിയറിംഗിന് നോട്ടീസ് നൽകും. പട്ടയം, കൈവശരേഖ, അതിർത്തി പ്രശ്നം, ഭൂമി കൈയേറ്റം, ബാങ്ക് വായ്പ തുടങ്ങിയ പരാതികളാണ് ലഭിച്ചത്.
സബ്കളക്ടർക്ക് അഭിനന്ദനം'
രണ്ടു ദിവസവും അദാലത്തിൽ പൂർണ സമയം കമ്മിഷനോടൊപ്പം പ്രവർത്തിച്ച കാഞ്ഞങ്ങാട്ട് സബ് കളക്ടർ ഡി.ആർ മേഘശ്രീയെ കമ്മീഷൻ പ്രത്യേകം അഭിനന്ദിച്ചു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പല പ്രശ്നങ്ങളും എളുപ്പം പരിഹരിക്കാൻ സബ് കളക്ടറെ പോലെ സന്മനസ് ഉണ്ടായാൽ കഴിയുമെന്നും കമ്മിഷൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |