പാപ്പിനിശേരി :തലയിൽ അക്ഷരത്തൊപ്പി വച്ചുതന്ന് കൈയിൽ വർണക്കുടയും വൃക്ഷത്തൈയും സമ്മാനിച്ച് ചേർത്തു പിടിച്ച മുത്തച്ഛനെ നോക്കി സാമിലും ആത്മീയയും നിറഞ്ഞു ചിരിച്ചു. അറിവിന്റെ പുതുലോകത്തെത്തിയ കൊച്ചു കുട്ടികളുടെ ആരവങ്ങൾക്കിടയിൽ സമ്മാനം നൽകിയത് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ടി .പദ്മനാഭൻ. പ്രായത്തിന്റെ അവശതകളെ മറന്ന് വേദിയിലെത്തിയ അദ്ദേഹം കുട്ടികൾക്കായി ബാലാമണിയമ്മയുടെ കവിതയും ചൊല്ലിക്കൊടുത്തു. അക്ഷരദീപം തെളിയിച്ചു. കണ്ണൂർ ജില്ലാതല പ്രവേശനോത്സവം അരോളി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്താണ് ടി.പത്മനാഭൻ കുരുന്നുകളെ അക്ഷരലോകത്തിലേക്ക് സ്വാഗതം ചെയ്തത്.
അക്ഷരത്തൊപ്പികളും വർണക്കുടകളും ക്രയോണുകളും ബലൂണുകളും പാൽപ്പായസവും നൽകിയാണ് അദ്ധ്യാപകരും എസ്.പി.സി വിദ്യാർത്ഥികളും ചേർന്ന് നവാഗതരെ വരവേറ്റത്. അങ്കലാപ്പ് ഏതുമില്ലാതെയാണ് മിക്ക കുട്ടികളും പുതിയ ക്ലാസിലിരുന്നത്. ആശംസാ കാർഡുകളും മിഠായികളും കടലാസു പൂക്കളും കൈയിലെത്തിയപ്പോൾ ആവേശം ഇരട്ടിയായി. കടലാസു പൂമ്പാറ്റകളും വർണബലൂണുകളും തോരണങ്ങളായി. ചെണ്ടമേളത്തിന്റെയും പൂരത്തിന്റെയും വർണച്ചിത്രങ്ങൾക്കൊപ്പം തങ്ങളുടെ കൂട്ടുകാരായ മുയലും തവളയും കാർട്ടൂൺ ചിത്രങ്ങളും ഒക്കെ ഇടപിടിച്ച ചുമരുകൾ. ഉത്സവാന്തരീക്ഷത്തിൽ അവർ സ്വയം മറന്നു.മാസ്ക് മാറ്റിയില്ലെങ്കിലും ചെവിയിൽ സ്വകാര്യം പറഞ്ഞും ചേർത്തു പിടിച്ചുമാണ് കുരുന്നുകൾ അവർ ആദ്യദിനത്തെ വരവേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |