കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കൊട്ടിയൂർ പെരുമാൾക്ക് ഇന്നലെ തിരുവാതിര ചതുശ്ശതം വലിയ വട്ടളം പായസം നിവേദിച്ചു. ഉത്സവകാലത്ത് നടത്തുന്ന നാല് പ്രധാന പായസ നിവേദ്യങ്ങളിൽ ആദ്യത്തേതാണ് ഇന്നലെ തിരുവാതിര നാളിൽ നടന്ന ചതുശ്ശതം. അരി, ശർക്കര, നെയ്യ്, നാളികേരം, ജലം എന്നിവ നിശ്ചിത അളവിൽ ചേർത്താണ് പായസ നിവേദ്യം തയ്യാറാക്കുന്നത്. ഉച്ചയ്ക്ക് പന്തീരടി പൂജയോടൊപ്പമായിരുന്നു ഭഗവാന് പായസം നിവേദിച്ചത്.
തൃക്കൂർ അരിയളവ് എന്ന ചടങ്ങും ഇന്നലെ അക്കരെ സന്നിധിയിൽ നടന്നു. കോട്ടയം കിഴക്കേ കോവിലകത്തെ അമ്മ രാജയ്ക്കും നാല് ഊരാളന്മാരുടെ തറവാടുകളിലെ സ്ത്രീകൾക്കുമായിരുന്നു തൃക്കൂർ അരിയളവ് ചടങ്ങ് നടത്തിയത്.ഉച്ചശീവേലിക്കും ചതുശ്ശതം പായസ നിവേദ്യത്തിനും ശേഷം ശ്രീകോവിലിൽ വെച്ച് പന്തീരടി കാമ്പ്രം സ്ഥാനികൻ അമ്മ രാജയ്ക്ക് സ്വർണത്തളികയിൽ അരി അളന്നു നൽകി. പെരുമാളുടെ അനുഗ്രഹമാണ് അരി അളവിലൂടെ ലഭിക്കുന്നതെന്നാണ് വിശ്വാസം.അനുഗ്രഹം അരിയായി അളന്നുലഭിച്ചത് മേൽമുണ്ടിൽ ഏറ്റുവാങ്ങി തലയിലേറ്റി അമ്മ രാജ മടങ്ങി. രാത്രിയിൽ തിരുവത്താഴപൂജയ്ക്ക് ശേഷം നാല് തറവാട്ടിലെ സ്ത്രീകൾക്ക് മണിത്തറയിൽ വെച്ച് പാലക്കുന്നം സ്ഥാനികൻ അരി അളന്നുനൽകി.ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നൽകി.
തൃക്കൂർ അരി അളന്നു ലഭിച്ചവർ പെട്ടെന്നുതന്നെ സന്നിധാനത്തിന് പുറത്ത് കടന്നു. പിന്നീട് ഈ വർഷം ഇവരിൽ ആരും ദർശനത്തിനായി അക്കരെ സന്നിധിയിൽ പ്രവേശിക്കരുതെന്നാണ് ആചാരം.ഇന്ന് പെരുമാൾക്ക് പുണർതം ചതുശ്ശതം വലിയ വട്ടളം പായസം നിവേദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |