തണൽ മരങ്ങൾക്ക് മഴുവീഴുംവരെ രാക്കിളികളുടെ പാട്ടുകേൾക്കാം
കണ്ണൂർ: ഒരുപരിസ്ഥിതി ദിനം കൂടി കടന്നുപോയപ്പോഴും നമ്മളാരും ഇവരെ ശ്രദ്ധിച്ചില്ല. കണ്ണൂർ നഗരത്തിലെ നിയോൺബൾബിന്റെ വെളിച്ചത്തിൽ കൊറ്റില്ലങ്ങളിൽ അമ്മക്കിളികൂടൊരുക്കുന്ന കുളക്കൊക്കുകളെ.
ഒരുകാലത്ത് തണ്ണീർത്തടസമൃദ്ധവും കണ്ടൽവനം നിറഞ്ഞതുമായ കണ്ണൂർ നഗരത്തിലെ താവക്കര പ്രദേശം വികസനത്തിന്റെ പേരിൽ നികത്തപ്പെട്ടപ്പോഴാണ് നൂറുകണക്കിന് കുളക്കൊക്കുകൾ വാഹനങ്ങൾ ചീറിപ്പായുന്ന, എപ്പോഴും വെളിച്ചവും മനുഷ്യസാന്നിദ്ധ്യവുമുള്ള നഗരമധ്യത്തിലെ തണൽമരങ്ങളിൽ ചേക്കേറിയത്.
കാൽടെക്സ്, താലൂക്ക് ഓഫീസ്, കണ്ണൂർ ടൗൺസ്‌ക്വയർ എന്നിവടങ്ങളിൽ നിൽക്കുന്നവർക്ക് ശ്രദ്ധിച്ചാൽ കേൾക്കാൻ കഴിയും ഇവയുടെ കളകളാരവം. ചേര കൊക്ക്, കുളക്കൊക്ക് തുടങ്ങി പാതിരാ കൊക്കുകൾ വരെ കൊക്കുകളുടെ ഈ വിസ്മയ ലോകത്തിലുണ്ട്. ഇവയ്ക്കൊപ്പം കൂട്ടുകൂടി കൂടുകെട്ടാൻ നമ്മുടെ നാടൻനീർകൊക്കുകളുമെത്തും.
നിലവിൽ തണൽമരങ്ങൾ ഓരോന്നായി റോഡുവികസനത്തിന്റെ പേരിൽ മുറിച്ചുമാറ്റപ്പെട്ടു കൊണ്ടിരിക്കുമ്പോൾ കണ്ണൂർ നഗരത്തിന്റെ സന്ധ്യകളിൽ സംഗീതം പൊഴിക്കുന്ന കുളകൊക്കുകൾ ഇനിയെത്രകാലമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ചോദ്യം.
പോണ്ട് ഹെറോൺ (മീൻപിടിയൻ പക്ഷി)
പോണ്ട് ഹെറോണെന്നാണ് ഈ പക്ഷികളുടെ ശാസ്ത്രീയനാമം. മീൻ പിടിയൻ പക്ഷികളെന്ന നാടൻ പ്രയോഗവുമുണ്ട്. മേയ്-ജൂൺ മാസങ്ങളാണ് ഇവയുടെ പ്രജനനകാലം. ഈ സമയം ഇവ ഒത്തുചേർന്ന് ഇവ കൂടുകെട്ടുന്നത് കാണാൻ ഏറെ കൗതുകകരമാണ്.
വെള്ളത്തലയും ചെറിയ നീലകലർന്ന കൊക്കും അതിന്റെ അറ്റത്ത് കറുപ്പും ചേർന്നതാണ് ഇവ. കാണാൻ നല്ലചേലും തലയെടുപ്പുമുള്ളതുകൊണ്ട് ഒറ്റനോട്ടത്തിൽ തന്നെ ആരുമൊന്ന് ശ്രദ്ധിക്കും. ചിറകിന്റെ ഒരു ഭാഗം ബ്രൗണാണ്. 40 മുതൽ 50 സെന്റീമീറ്റർവരെ ഇവയ്ക്ക് ഉയരമുണ്ട്. കാഴ്ചയിൽ പതുങ്ങിയിരിക്കുമ്പോൾ കുഞ്ഞുപക്ഷിയാണെന്ന് തോന്നുമെങ്കിലും ചിറകുവിരിച്ചു പറക്കുമ്പോഴാണ് ആകാരഭംഗി തിരിച്ചറിയുക.
കാലാവസ്ഥാവ്യതിയാനവും മരങ്ങൾ മുറിക്കുന്നതും കൊറ്റില്ലങ്ങളുടെ നാശത്തിന് കാരണമായിട്ടുണ്ട്. കൊറ്റില്ലങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോധം നമുക്കുവേണം. തണ്ണീതടങ്ങളും കണ്ടൽവനങ്ങളും നശിപ്പിക്കപ്പെട്ടപ്പോഴാണ് ഇവസുരക്ഷിതതാവളങ്ങളായി തണൽമരങ്ങളിൽ ചേക്കേറിയത്.ഡോ. കെ.പി പ്രശാന്ത് (സസ്യശാസ്ത്ര വിഭാഗം അദ്ധ്യക്ഷൻ തോട്ടട എസ്.എൻ കോളേജ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |