കുഞ്ഞിമംഗലം : ജില്ലയിലെ വിവിധ ഘടകങ്ങളിൽ അച്ചടക്ക ലംഘനത്തിന്റെയും സ്വഭാവദൂഷ്യത്തിന്റെയും പേരിൽ പ്രാദേശിക നേതാക്കൾക്കെതിരെയുള്ള കൂട്ട നടപടി സി.പി.എമ്മിൽ പുതിയ ചർച്ചക്ക് വഴിയൊരുക്കുന്നു. ഇതേ കുറിച്ച് 12ന് ചേരുന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്യും.
സി.പി.എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയായി നിർദ്ദേശിച്ചയാളെ തോൽപ്പിച്ച സംഭവത്തിലാണ് കുഞ്ഞിമംഗലത്ത് പാർട്ടിയുടെ നടപടി. ഇതിൽ നാലുപേരെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്താക്കുകയും അഞ്ച് പേർക്ക് ശാസനയുമാണ് നൽകിയത്. ലോക്കൽ സെക്രട്ടറി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരടക്കമാണ് കുഞ്ഞിമംഗലത്ത് ശിക്ഷാ നടപടിക്ക് വിധേയമായത്.
പയ്യന്നൂരിൽ രക്തസാക്ഷി, തിരഞ്ഞെടുപ്പ് ഫണ്ടുകളിലെ തിരിമറി സംബന്ധിച്ച വിവാദം ഉയർന്ന പശ്ചാത്തലത്തിൽ ആറുപേർക്ക് സി.പി.എം ജില്ല കമ്മിറ്റി നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അച്ചടക്ക നടപടി ഒഴിവാക്കാൻ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഈ വിഷയത്തിലും 12ന് നടക്കുന്ന ജില്ല കമ്മിറ്റി യോഗത്തിൽ തുടർനടപടിയുണ്ടാകുമെന്നാണ് സൂചന.
ആലപ്പടമ്പ് വെസ്റ്റ്, കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റികളിലായി 16 പേർക്കെതിരെയാണ് പാർട്ടി നടപടിയെടുത്തിരിക്കുന്നത്. കുഞ്ഞിമംഗലത്ത് ഒമ്പത് പേർക്കും ആലപ്പടമ്പിൽ ഏഴ് പേർക്കെതിരുമായിരുന്നു നടപടി. കൂടാതെ പാർട്ടി ഫണ്ട് കൈകാര്യം ചെയ്തതിൽ പയ്യന്നൂർ ഏരിയാ കമ്മിറ്റിക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നതിനെ കുറിച്ചും ചർച്ച ചെയ്യും.
കാങ്കോൽ ആലപ്പമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സുനിൽ കുമാറിനെ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ ഏരിയ കമ്മിറ്റിയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരെ പരാതി ഉന്നയിച്ചവർക്കെതിരെയും പരാതിക്കാരെ സഹായിച്ചവർക്കുമെതിരെയാണ് കാങ്കോലിൽ നടപടി.അംഗത്തിനെതിരെയുള്ള പരാതി പരസ്യപ്പെടുത്തി പാർട്ടിക്ക് അപകീർത്തിയുണ്ടാക്കിയെന്നാണ് ഇവർക്കെതെിരെയുള്ള കുറ്റം. ലോക്കൽ, ബ്രാഞ്ച് അംഗങ്ങളെ പുറത്താക്കുകയും ചിലർക്ക് താക്കീത് നൽകുകയുമാണ് ചെയ്തത്. സംഭവത്തിൽ സി.പി.എം 14ന് മാത്തിൽ ടൗണിൽ വിശദീകരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |