മ്യൂസിയം ഡയറക്ടർ സ്ഥലം സന്ദർശിച്ചു
കണ്ണൂർ: പാവങ്ങളുടെ പടത്തലവനായി അറിയപ്പെടുന്ന എ.കെ.ജിക്ക് ജന്മനാട്ടിൽ ഉയരുന്ന മ്യൂസിയത്തിന്റെ നിർമ്മാണം അടുത്ത മാസം തുടങ്ങും. കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രിയാണ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പത്തു കോടിയോളം ചെലവ് വരുന്ന മ്യൂസിയം ഒന്നര വർഷത്തിനകം പൂർത്തിയാകുന്ന രീതിയിൽ ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണകരാർ നൽകിയിരിക്കുന്നത്. മ്യൂസിയം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിച്ച് നിർമ്മാണം ത്വരിതപ്പെടുത്താനുള്ള നിർദേശം നൽകി.
പെരളശേരി തൂക്കുപാലത്തിനടുത്ത് 3.21 ഏക്കർ സ്ഥലത്താണ് മ്യൂസിയമൊരുക്കുന്നത്. എ.കെ.ജിയുടെ ബാല്യം മുതലുള്ള ഓരോ ഘട്ടങ്ങളും ചരിത്രത്തോട് നീതിപുലർത്തുന്ന നിലയിൽ രേഖപ്പെടുത്തും. അദ്ധ്യാപകനായിരിക്കെ ദേശീയ പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവും സി.പി. എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവും ലോക്‌സഭയിലെ പ്രതിപക്ഷനേതാവുമായി മാറിയ എ .കെ. ജിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ സ്മാരകം അടയാളപ്പെടുത്തും. എ.കെ.ജി നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾ ഡിജിറ്റലൈസ് ചെയ്യും. നൂറ്റിമുപ്പതു പേർക്ക് ഇരിക്കാവുന്ന മിനി തിയറ്ററും ഇതിലുണ്ടാകും.
വെർച്വൽ റിയാലിറ്റി സംവിധാനം
ചിത്രങ്ങളും രേഖകളും ദൃശ്യശകലങ്ങളും വെർച്വൽ റിയാലിറ്റി സംവിധാനവും ഉപയോഗപ്പെടുത്തിയാണ് ചരിത്ര മുഹൂർത്തങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന സ്മൃതി മ്യൂസിയം ഒരുക്കുന്നത്. 1930ലെ ഉപ്പ് സത്യഗ്രഹം, 1932–ൽ നടന്ന ഗുരുവായൂർ സത്യഗ്രഹം, പട്ടിണി ജാഥ, ഇടുക്കി ജില്ലയിലെ അമരാവതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ 1961ൽ നടന്ന സത്യഗ്രഹം, 1971–ൽ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി നടന്ന മുടവൻ മുകൾ സമരം, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ, ജീവിതത്തിന്റെ അവസാന നാളുകളിൽ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയ പോരാട്ടം തുടങ്ങി സുപ്രധാന സംഭവങ്ങളുടെ രേഖകൾ ഇവിടെ പ്രദർശിപ്പിക്കും.
പാർലമെന്റ് പ്രസംഗങ്ങളും
പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളുടെ ശേഖരവും മ്യൂസിയത്തിൽ ഉണ്ടാകും. പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടവും ഏഴ് ഗ്യാലറിയടങ്ങുന്ന പ്രദർശന സംവിധാനവും നിർമിക്കുന്നതിനുള്ള, ഒമ്പത് കോടി രൂപയുടെ വിശദമായ പദ്ധതി രൂപരേഖ തയാറായിക്കഴിഞ്ഞു. ഡിജിറ്റൽ ലൈബ്രറി എന്നിവയും മ്യൂസിയത്തിലുണ്ടാവും. എ .കെ. ജിയെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ തിയേറ്ററിൽ പ്രദർശിപ്പിക്കും. ഒരു വർഷത്തിനുള്ളിൽ മ്യൂസിയം നാടിന് സമർപ്പിക്കും. ഭക്ഷണ വിപണനത്തിന് ജനകീയ മുഖം നൽകിയ ഇന്ത്യൻ കോഫീ ഹൗസ് ശൃംഖലയുടെ തുടക്കക്കാരൻ എന്നതിനെ ഓർമ്മിപ്പിച്ച് ഇന്ത്യൻ കോഫീ ഹൗസിന്റെ ചെറിയ പതിപ്പും ഇവിടെ പ്രവർത്തിക്കും. മ്യൂസിയത്തിൽ എത്തുന്നവർക്ക് ചായയും കോഫിയും ആസ്വദിക്കാനുള്ള ഇടവുമാകുമിത്. കോഫീ ഹൗസിന്റെ ചരിത്രം ദൃശ്യ, ശ്രാവ്യ രൂപത്തിൽ രേഖപ്പെടുത്തും.
പുതുതലമുറയ്ക്ക് എ.കെ.ജിയെ അറിയാനും പഠിക്കാനുമുള്ള അവസരം എന്ന നിലയിലാണ് ഈ മ്യൂസിയം അദ്ദേഹത്തിന്റെ ജന്മനാട്ടിൽ തന്നെ തുടങ്ങുന്നത്. ഒരു സാമൂഹ്യപരിഷ്കർത്താവ് എന്ന നിലയിൽ എ.കെ.ജി നടത്തിയ പോരാട്ടങ്ങൾ പുതുതലമുറയ്ക്ക് ആവേശം പകരേണ്ടതാണ്.
അബു ശിവദാസ്, മ്യൂസിയം ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |