കണ്ണൂർ: ഫാസ്റ്റ് ഫുഡ് ജീവിതശൈലി ദഹനേന്ദ്രിയ അർബുദത്തിലേക്ക് വഴിതുറക്കുന്നതായി പഠനറിപ്പോർട്ട്. രുചിയും നിറവും കൂട്ടാൻ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ കേരളത്തെ വിനാശകരമായ അവസ്ഥയിലെത്തിക്കുന്നുവെന്നാണ് മലബാർ കാൻസർ സെന്റർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ പത്തുവർഷത്തെ കണക്കുകളാണ് പഠനത്തിൽ പരിശോധിച്ചത്.
ഫാസ്റ്റ് ഫുഡ് കടകൾ അനുദിനം വർദ്ധിക്കുന്നതാണ് ഉത്തരമലബാറിലെ ട്രെൻഡ്.മാംസവിഭവങ്ങളാണ് പലതരത്തിൽ ഇവിടങ്ങളിൽ വിറ്റഴിക്കപ്പെടുന്നത്.സന്ധ്യമയങ്ങിയാൽ വൻജനകൂട്ടമാണ് ഇവിടങ്ങളിലെത്തുന്നത്. കുടുംബസമേതം ഫാസ്റ്റ് ഫുഡ് കടകളിലെത്തുന്നതും പുതിയ ട്രെൻഡാണ്.
പണം കൊടുത്ത് വാങ്ങുന്ന പണി
മലബാർ കാൻസർ സെന്റർപുറത്തുവിട്ട പഠനത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെയുണ്ടായ
8435രോഗികളിൽ 69 ശതമാനം പേരിലും ജീവിതശൈലിയുമായി ബന്ധപ്പെട്ട അർബുദമാണ് കണ്ടെത്തിയത്. അഞ്ചിൽ രണ്ട് ഭാഗം കേസുകളും അന്നനാളം, വൻകുടൽ എന്നീ ഭാഗങ്ങളിലാണ്. . ഫാറ്റി ലിവറുൾപ്പടെ ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നതും പുതിയ ഭക്ഷണരീതികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.അതേസമയം,തിരുവനന്തപുരം ആർ.സി.സിയിൽ ഇതേകാലയളവിൽ ചികിത്സ തേടിയവരിൽ വായിലെ കാൻസറും ശ്വാസകോശ അർബുദവുമാണ് ആദ്യം. ഇതിനും താഴേയാണ് വയർ, ദഹനേന്ദ്രിയ കാൻസറുകൾ.
യുവാക്കളിലും കുട്ടികളിലും പോലും ഫാറ്റിലിവറടക്കമുള്ള രോഗങ്ങൾ സർവ്വസാധാരണമാവുകയാണ്. ഫാസ്റ്റ് ഫുഡ് ഭക്ഷണരീതികൾ മാത്രമാണ് ഇവിടെ പ്രതിയെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.
ചെവികൊള്ളാതെ ആരോഗ്യവകുപ്പ്
നേരത്തെ വടക്കൻ കേരളത്തിൽ അർബുദം പിടിമുറുക്കന്നത് സംബന്ധിച്ചു മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും ഗൗരവകരമായ പഠനങ്ങൾ ആരോഗ്യവകുപ്പ് ഇതുവരെ നടത്തിയിട്ടില്ല. ഇപ്പോഴും ചില ഏജൻസികൾ നടത്തുന്ന പഠനങ്ങളല്ലാതെ ഗൗരവകരമായ ഗവേഷണം നടക്കുന്നില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.ഈക്കാര്യത്തിൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്ന് സർക്കാർ തലത്തിൽ തന്നെ നടത്തണമെന്ന് ഹൈപ്പറ്റോളജിസ്റ്റ് ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ ഡോ ഹരികുമാർ ചൂണ്ടിക്കാണിക്കുന്നു.
മലബാർ കാൻസർസെന്ററിൽ കഴിഞ്ഞ പത്തുവർഷത്തെ കണക്ക് പരിശോധിച്ചാൽ ആദ്യത്തെ എട്ട് വർഷത്തെ കാഴ്ച്ചകളല്ല 2018-19 മുതലുള്ളത്. ആദ്യത്തെ എട്ട് വർഷവും തലയിലുള്ള കാൻസറായിരുന്നു കൂടുതൽ-ഡോ. സൈന സുനിൽകുമാർ ( കാൻസർ രജിസ്ട്രി ആൻഡ് എപ്പിഡെമിയോളജി വിഭാഗം മേധാവി എം.സി.സി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |