കണ്ണൂർ:കാലിതീറ്റ വില കുത്തനെ ഉയരുന്നതോടെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ.പാലിന് വില വർദ്ധിപ്പിക്കാത്ത സാഹചര്യത്തിൽ കാലിതീറ്റ ഉൾപ്പെടെയുള്ള കന്നുകാലി ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വില കുത്തനെ ഉയരുന്നത് വൻ നഷ്ടമുണ്ടാന്നുവെന്നാണ് കർഷകർ പറയുന്നത്.പലരും ഇതുമൂലം പശുക്കളുടെ എണ്ണം കുറക്കുകയാണിപ്പോൾ.
അഞ്ച് പശുക്കളെ വളർത്തിയിരുന്ന കാസർകോട് മൈത്തടം സ്വദേശി രാമചന്ദ്രൻ നഷ്ടം താങ്ങാനാവാതെ മൂന്നെണ്ണത്തിനെ വിറ്റു. നാൽപതു വർഷമായി തുടരുന്ന ജോലിയിൽ നിന്ന് പടിപടിയായി ഒഴിവാകുന്നവർ രാമചന്ദ്രനെ പോലെ നിരവധിയാണ്. വിവിധ കമ്പനികളുടെ കാലിതീറ്റയ്ക്ക് ഒരു മാസത്തിനുള്ളിൽ 110 രൂപ വരെയാണ് വർദ്ധിച്ചത്.കർഷകരിൽ മിക്കവരും കെ.എസ് കാലിതീറ്റയാണ് വാങ്ങുന്നത്. അൻപത് കിലോയ്ക്ക് 1350 രൂപയാണ് വില.കേരള ഫീഡിന്റെ കാലിതീറ്റയ്ക്കും ഇതേ വിലയാണ്. ഒരു ചാക്ക് പത്ത് ദിവസത്തേക്ക് മാത്രമാണ് തികയുന്നത്.ഒരു ദിവസം അഞ്ച് മുതൽ പത്ത് കിലോ വരെ ഒരു പശുവിന് വേണ്ടിവരും.ഈ തോതിൽ ഒന്നിൽ കൂടുതൽ പശുക്കളുള്ളവർക്ക് നഷ്ടക്കണക്ക് മാത്രമാണ് പറയാനുള്ളത്.
പാൽവില പഴയപടി, വൈയ്ക്കോലും പിണ്ണാക്കും കുതികുതിക്കുന്നു
തീറ്റ വില അടുക്കടി ഉയരുമ്പോൾ രണ്ട് വർഷം മുൻപ് നിശ്ചയിച്ച പാലിന്റെ വിലയിൽ മാറ്റമുണ്ടായിട്ടുമില്ല. 36 രൂപയാണ് പാലിന്റെ ലിറ്റർവില.ഒരു കെട്ട് വൈക്കോലിന് പതിനാലുരൂപ വരെ കൊടുക്കണം. കടലപിണ്ണാക്കിന് കിലോ 60 രൂപയും തേങ്ങപിണ്ണാക്കിന് 25 മുതൽ 30 വരെയുമാണ് നൽകേണ്ടത്.തവിട് അരിക്ക് കിലോക്ക് 23 രൂപയും നൽകണം. ആറ് മാസം മുൻപ് ഒൻപതു മുതൽ 11 രൂപ വരെ മാത്രമായിരുന്നു.നേരത്തെ 17 മുതൽ 19 രൂപ വരെയുണ്ടായിരുന്ന ഗോതമ്പ് പൊടിക്ക് ഇപ്പോൾ 27 രൂപ നൽകണം.
മറ്റ് മേഖലകൾക്കെല്ലാം സർക്കാർ വിവിധ ആനുകൂല്യങ്ങൾ നൽകുമ്പോൾ ക്ഷീര മേഖല അവഗണിക്കപ്പെടുകയാണ്.
പശുക്കളെ വാങ്ങുന്നതിന് മാത്രമാണ് സർക്കാർ സഹായം ലഭിക്കുന്നത്.എന്നാൽ അവയുടെ ഭക്ഷ്യ ഉത്പ്പന്നങ്ങൾക്കും പരിപാലനത്തിനുമാണ് ചിലവേറെ.അതിനാണ് ആനുകൂല്യങ്ങൾ നൽകേണ്ടത്.തീറ്റയുടെ വിലകയറ്റം കർഷകർക്ക് താങ്ങാൻ കഴിയുന്നില്ല.
രാമചന്ദ്രൻ മൈത്തടം,ക്ഷീര കർഷകൻ ,കാസർകോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |