നടപ്പാക്കുന്നത് നിയമസഭ സമിതി ശിപാർശ
കണ്ണൂർ: കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ശിപാർശകൾ സർവകലാശാലയിൽ നടപ്പാക്കാൻ കണ്ണൂർ സർവകലാശാല അക്കാഡമിക് കൗൺസിൽ യോഗം തീരുമാനിച്ചു.
ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി സമർപ്പിച്ച വിവിധ പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ നടപ്പാക്കും. യു.ജി.സി കുറച്ചുകാലമായി നിഷേധിച്ചു കൊണ്ടിരുന്ന മൈനർ/മേജർ പ്രോജക്ടുകൾ കോളേജ് അദ്ധ്യാപകർക്ക് അനുവദിച്ചു നൽകണമെന്നുള്ള സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.
വിദ്യാർത്ഥിനികൾക്കായി സ്വയം പ്രതിരോധത്തിനുള്ള ഹ്രസ്വകാല പരിശീലന പരിപാടികൾ ആവിഷ്‌കരിക്കുന്നതിന് സർവകലാശാലാ തലത്തിൽ സ്ഥിരം സംവിധാനം ഉണ്ടാക്കാൻ ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിന് നിർദ്ദേശം നൽകും. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാകും വിധം ഒരു മാതൃക ബൊട്ടാണിക്കൽ ഗാർഡൻ നിർമ്മിക്കാനും കൗൺസിൽ നിർദ്ദേശിച്ചു.
പാഠ്യപദ്ധതി പുതുക്കാനുള്ള നടപടികളെ ബാധിക്കുന്ന സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് സിലബസ് പരിഷ്‌കരണം വേഗത്തിലാക്കാനും യോഗം നിർദ്ദേശിച്ചു.അക്കാഡമിക് കൗൺസിലിന്റെ അധികാരമുപയോഗിച്ച് വൈസ് ചാൻസലർ കൈകൊണ്ട് നടപടികൾക്ക് യോഗം അംഗീകാരം നൽകി.യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.
അത് അപകീർത്തികരം
കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പെരുപ്പിച്ചുകാട്ടി ബോധപൂർവം ചില സംഘടനകളും മാദ്ധ്യമങ്ങളും അപകീർത്തിപ്പെടുത്തുന്നതായി യോഗം കുറ്റപ്പെടുത്തി. ഇത്തരം പരാമർശങ്ങളെ യോഗം അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |