കണ്ണൂർ: സൈനികരാകാമെന്ന മോഹത്തോടെ ആർമി റിക്രൂട്ട്മെന്റിലെ വിവിധ ഘട്ടങ്ങൾ പാസായ ഉദ്യോഗാർത്ഥികൾ അഗ്നിപഥ് പദ്ധതി വന്നതോടെ നിരാശയിൽ. സൈന്യത്തിന്റെ എഴുത്തുപരീക്ഷയായ കോമൺ എൻട്രൻസ് എക്‌സാമിന് വേണ്ടി കഴിഞ്ഞ ഒന്നര വർഷമായി കാത്തിരിക്കുന്നത് മലബാറിലുൾപ്പെടെ നിരവധി ഉദ്യോഗാർത്ഥികളാണ്. കഴിഞ്ഞവർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത് എല്ലാ യോഗ്യതകളും നേടി എഴുത്തുപരീക്ഷയ്ക്ക് മാത്രമായി കാത്തുനിൽക്കുന്ന അയ്യായിരത്തിനു മുകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളുണ്ട്.
സാധാരണ ഒന്നോ രണ്ടോ മാസം കൊണ്ട് പരീക്ഷ നടത്തി നിയമനം നൽകുകയാണ് രീതി. എന്നാൽ 2021 ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷ പലപ്പോഴായി മാറ്റിവയ്ക്കുകയാണുണ്ടായതെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. കൊവിഡ് കാരണമാണ് മാറ്റിവയ്ക്കുന്നതെന്ന് അധികൃതർ പറയുമ്പോഴും ഓൾ ഇന്ത്യ ലെവലിലുള്ള മറ്റ് എല്ലാ പരീക്ഷകളും വളരെ സുഗമമായി നടന്നിട്ടുണ്ട്. ഫിസിക്കൽ, മെഡിക്കൽ എന്നീ ടെസ്റ്റുകളെല്ലാം കഴിഞ്ഞ ഈ ഉദ്യോഗാർത്ഥികൾക്ക് മുൻപിൽ കോമൺ എൻട്രൻസ് എക്‌സാം എന്ന ഏക കടമ്പ മാത്രമാണുണ്ടായിരുന്നത്.
മറ്റൊരു ജോലിക്കോ എന്തെങ്കിലും കോഴ്‌സിനോ പോലും പോവാൻ കഴിയാത്തവരും നിലവിലുണ്ടായിരുന്ന കോഴ്‌സും ജോലിയും ഉപേക്ഷിക്കേണ്ടി വന്നവരും കൂട്ടത്തിലുണ്ട്. പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ഉദ്യോഗാർത്ഥികൾ പ്രതിഷേധിക്കുമ്പോഴും അധികൃതർ മുഖം തിരിക്കുകയായിരുന്നു.
പരാതികളൊന്നും പരിഗണിച്ചില്ല
പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് എം.പിമാർക്ക് നിവേദനം നൽകി. ഡൽഹി ജന്തർ മന്ദിറിലും വിവിധ സംസ്ഥാനങ്ങളിലും ധർണ്ണയും മറ്റ് സമര പരിപാടികളും നടത്തി. കോഴിക്കോട് റിക്രൂട്ട്മെന്റ് ഓഫീസിനു മുന്നിലും വളരെ സമാധാനപരമായി ധർണ്ണ നടന്നു. ഇതിനിടയിലാണ് റിക്രൂട്ട്‌മെന്റ് റദ്ദ് ചെയ്‌തെന്നും ഇനിയുള്ള നിയമനം അഗ്നിപഥ് വഴി മാത്രമാണെന്നും പ്രഖ്യാപനം വരുന്നത്.
ഞങ്ങളുടെ റിക്രൂട്ട്‌മെന്റ് സമയത്തെ റൂൾസും ടേംസ് ആൻഡ് കണ്ടീഷൻസും പ്രകാരം അഗ്നിപഥ് പദ്ധതി ബാധകമല്ല. അത് പ്രകാരമല്ല നമ്മുടെ റിക്രൂട്ട്‌മെന്റ് നടന്നത്. ഇപ്പോൾ അഗ്നിപഥ് പ്രഖ്യാപിച്ചത് കൊണ്ട് ഞങ്ങളുടെ റിക്രൂട്ട്‌മെന്റ് റദ്ദ് ചെയ്യുന്നതിന്റെ ന്യായം എന്താണ്. എത്രയും പെട്ടെന്ന് കോമൺ എൻട്രൻസ് എക്‌സാം നടത്തി റിക്രൂട്ട്മെന്റിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം.
പി.കെ. കിരൺ, ഉദ്യോഗാർത്ഥി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |