കണ്ണൂർ:കണ്ണഞ്ചിപ്പിക്കുന്ന നിറവും കൗതുകം വിതയ്ക്കുന്ന ആകൃതിയുമുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ വഴിയോര കച്ചവടം പൊടിപൊടിക്കുന്നു .സീസൺ ആയതോടെ ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികളും പറയുന്നു . ഔഷധഗുണമേറെയുള്ള ഡ്രാഗൺ ഫ്രൂട്ട് പിത്തായ പഴം, വ്യാളി പഴം,മധുരക്കള്ളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോക വിപണി ലക്ഷ്യമിട്ട് ചൈന, തായ്‌ലാന്റ്, തായ്‌വാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായ ഈ പഴത്തിന് കേരളത്തിൽ സമീപകാലത്താണ് പ്രചാരം ലഭിച്ചത്.
കുറഞ്ഞ കലോറിയും ധാരാളം ഫൈബറും, വിറ്റാമിൻ എ, വിറ്റാമിൻ സി, അയൺ, മഗ്‌നീഷ്യം എന്നിവ അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് പ്രമേഹരോഗികൾക്കും ഹൃദയസംബന്ധമായ രോഗമുള്ളവർക്കും കൊളസ്‌ട്രോൾ, അമിതഭാരം എന്നിവക്കെതിരെയും ഫലപ്രദമാണ്. ഇവ മൂന്ന് തരമാണുള്ളത്.ഉള്ളിൽ വെള്ള നിറമുള്ളതും പിങ്ക് നിറത്തിലും ഉള്ളതിനാണ് കേരളത്തിൽ പ്രചാരം. ഉള്ളിൽ വെളുത്ത നിറമുള്ളവ കിലോയ്ക്ക് 190 മുതൽ 200 രൂപയും പിങ്ക് നിറമുള്ളത്തിന് 230 മുതൽ 260 വരെയുമാണ് വില.മധുരവും രുചിയും കൂടുതൽ പിങ്ക് നിറത്തിലുള്ളവയ്ക്കാണ്.
ചുവടുറപ്പിച്ചു കേരളത്തിൽ
വിദേശപഴമായ ഡ്രാഗൺ ഫ്രൂട്ട് കൃഷി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലും വ്യാപകമാണ്.തിരുവനന്തപുരം, പത്തനംതിട്ട,അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇവ കൃഷി ചെയ്തു വരുന്നുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് അനുയോജ്യം. ചൂടുള്ള കാലാവസ്ഥയും ജൈവാംശമുള്ള മണൽമണ്ണുമാണ് ഡ്രാഗൺ ഫ്രൂട്ട് വളരാൻ വേണ്ടത്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലത്താണ് ചെടികളിൽ പൂക്കൾ ഉണ്ടാകുന്നത് .ഡിസംബർ ആകുമ്പോഴേക്കും കായകൾ മൂത്ത് പാകമെത്തും.വർഷത്തിൽ മൂന്നു മുതൽ ആറുവരെ പ്രാവശ്യം ചെടി പുഷ്പിക്കും. പൂവിട്ട് മുപ്പതു മുതൽ 50 ദിവസങ്ങൾക്കകം ഫലം പാകമാകും.വർഷത്തിൽ അഞ്ചോ ആറോ തവണ വിളവെടുക്കാം.
തിരുവനന്തപുരം, പത്തനംതിട്ട,അട്ടപ്പാടി തുടങ്ങിയ കൃഷിയിടങ്ങളിൽ നേരിട്ട് ചെന്നാണ് ഡ്രാഗൺ ഫ്രൂട്ട് ശേഖരിക്കുന്നത്. ഡ്രാഗൺ ഫ്രൂട്ടിന്റെ ഔഷധമൂല്യമറിഞ്ഞ് ധാരാളം ആളുകൾ പഴം വാങ്ങിക്കുന്നുണ്ട്. വെറുതെ കഴിക്കുന്നതിനും ജ്യൂസാക്കി കുടിക്കുന്നതും നല്ലതാണ്.
സജിത്ത്, ഡ്രാഗൺ ഫ്രൂട്ട് വ്യാപാരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |