കാസർകോട്: കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി.ജില്ലയിലെ വിവിധ കൃഷി ഓഫിസുകൾ മുഖാന്തിരം കർഷകരിൽ നിന്നും പണം പിരിച്ചെടുത്തെന്ന് കണ്ടെത്തിയ വിജിലൻസ് ഇതിന്റെ കൃത്യമായി കണക്കുകൾ ഇല്ലെന്ന് വ്യക്തമാക്കി.
ജില്ലാ കളക്ടർ ചെയർമാനും പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറുമായുള്ളതാണ് അഗ്രി ഹോർട്ടി സൊസൈറ്റി. 2019 ഡിസംബർ അവസാനവാരം ബേക്കൽ കോട്ടയ്ക്ക് സമീപം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പുഷ്പ ഫല പ്രദർശനത്തിന്റെ ബാദ്ധ്യത തീർക്കാൻ കർഷകരിൽ നിന്നും പണം പിരിച്ചെടുത്തതായി വിജിലൻസ് കണ്ടെത്തി.സൊസൈറ്റിക്ക് വേണ്ടി ജില്ലയിലെ 42 കൃഷി ഓഫിസർമാർ മുഖേന പിരിച്ചെടുത്ത പണത്തിന്റെ റസീറ്റുകളും രജിസ്റ്ററുകളും ഹാജരാക്കാൻ ഉദ്യോഗസ്ഥർക്കായില്ല.
പിരിച്ചെടുത്ത പണം എന്ത് ചെയ്തുവെന്നതിനും വ്യക്തതയില്ല. 1860 ലെ സൊസൈറ്റീസ് ആക്റ്റ് പ്രകാരം കാസർകോട് രജിസ്ട്രാർ 2019 ൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയാണിത്. കർഷകരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് ഇങ്ങനെയൊരു സൊസൈറ്റി തുടങ്ങിയതെങ്കിലും നാളിതു വരെയായി കർഷകർക്ക് എന്തെങ്കിലും ഗുണം കിട്ടിയതായി കാണുന്നില്ല.
പരിശോധനയിൽ ഈ സംഘത്തിന്റെ പ്രവർത്തനം രജിസ്റ്റർ ചെയ്ത നിയമാവലി പ്രകാരമല്ലെന്ന് വിജിലൻസ് സംഘത്തിന് ബോധ്യമായിട്ടുണ്ട്. പരിശോധനയുടെ വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയരക്ടർക്ക് സമർപ്പിക്കുമെന്ന് ഡിവൈ .എസ് .പി കെ.വി.വേണുഗോപാൽ പറഞ്ഞു. പരിശോധന സംഘത്തിൽ സംസ്ഥാന ഓഡിറ്റ് വിഭാഗം ഓഫിസർ സി.വിനോദ് കുമാർ, എ എസ് ഐ വി.ടി സുഭാഷ് ചന്ദ്രൻ, സീനീയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ രഞ്ജിത് കുമാർ, കെ. രാജീവൻ, വി എം പ്രദീപൻ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |