SignIn
Kerala Kaumudi Online
Friday, 19 April 2024 10.21 PM IST

മരിച്ചിട്ടും വിടാതെ

bhaskaran
അപകടത്തില്‍ മരിച്ച സി.ഒ ഭാസ്‌കരന്‍

കണ്ണൂർ: കൈവരിയില്ലാത്ത റോ‌‌‌ഡിൽ നിന്നു കനാലിൽ വീണ് ദാരുണമായി മരിച്ച സ്കൂട്ടർ യാത്രക്കാരനെ കുറ്റക്കാരനാക്കി കണ്ണൂർ കോടതിയിൽ പൊലീസിന്റെ കുറ്റപത്രം. മയ്യിൽ കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിലെ മസ്‌കറ്റ് ടെയിലേഴ്സിനടുത്തുള്ള കനാൽ പാലം റോഡിൽ നിന്നും കനാലിൽ വീണുമരിച്ച വ്യാപാരി പെരുമാച്ചേരി കാവുംചാൽ ചെങ്ങിനി ഒതയോത്ത് സി.ഒ ഭാസ്‌കരനെ (54) കുറ്റക്കാരനാക്കിയാണ് മയ്യിൽ പൊലീസ് ആറുമാസം വരെ തടവുശിക്ഷ ലഭിക്കുന്ന 279ാം വകുപ്പ് ചുമത്തി കോടതിയിൽ കുറ്റപത്രം നൽകിയത്. ഭാസ്‌കരന്റെ കുടുംബത്തിന് കഴിഞ്ഞദിവസം കോടതിയിൽ നിന്നും പിഴയടക്കാൻ നോട്ടീസ് കിട്ടിയതോടെയാണ് കുടുംബവും നാട്ടുകാരും സംഭവമറിയുന്നത്.

റോഡ് നിർമ്മാണത്തിലെ അപാകത മൂലമാണ് മരണം സംഭവിച്ചതെന്ന പ്രദേശവാസികളുടെ ആരോപണം നിലനിൽക്കുമ്പോഴാണ് മയ്യിൽ പൊലീസ് അന്വേഷണം പൂർത്തീകരിച്ച് അപകടത്തിൽ മരിച്ചയാളെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിച്ചത്.

ഇക്കഴിഞ്ഞ മാർച്ച് 9ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. മണിക്കൂറുകൾ കഴിഞ്ഞാണ് അതുവഴി പോകുന്ന സ്‌കൂൾ കുട്ടികൾ ഇദ്ദേഹത്തെ കണ്ടെത്തിയത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഇടുപ്പെല്ലിനും കഴുത്തിനുമേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ഭാസ്‌കരന്റെ അപകടമരണത്തെ തുടർന്ന് ജനരോഷം ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെടുകയും പൊതുമരാമത്ത് വകുപ്പ് അധികൃതർ അപകടം നടന്ന സ്ഥലത്ത് അതിവേഗം കൈവരി നിർമ്മിക്കുകയുമായിരുന്നു.

ചുവപ്പുനാടയിൽ കുടുങ്ങി കുടുംബം
പൊതുമരാമത്ത് അധികൃതരുടെ കൃത്യവിലോപത്താലുണ്ടായ അപകടത്തിൽ മരണമടഞ്ഞ ഭാസ്‌കരന്റെ അത്താണി നഷ്ടപ്പെട്ട കുടുംബം,​പൊലീസ് അനാസ്ഥയിൽ ഇപ്പോൾ നേരിടുന്നത് കടുത്ത പ്രതിസന്ധി. പ്രാഥമിക അന്വേഷണറിപ്പോർട്ടിൽ അസ്വാഭാവിക മരണമെന്ന് എഴുതി ചേർത്ത പൊലീസ് തന്നെയാണ് അന്വേഷണത്തിനൊടുവിൽ തകിടം മറിഞ്ഞത്. ഇതുകാരണം അർഹതപ്പെട്ട ഇൻഷൂറൻസ് തുക പോലുംകിട്ടാത്ത സാഹചര്യമാണ് ഭാസ്‌കരന്റെ കുടുംബത്തിന്.

പൊലിസിന്റെ നീക്കത്തെ നിയമപരമായി നേരിടുമെന്ന് ഭാസ്‌കരന്റെ ഭാര്യ കെ.കെ ശൈലജ അറിയിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് ഇവർ പരാതി നൽകിയിട്ടുണ്ട്.

സാധാരണക്കാർക്ക് നീതി നിഷേധിച്ച്,​ ശരിയായ അന്വേഷണം നടത്താതെ എങ്ങനെയെങ്കിലും കേസ് അന്വേഷണം അവസാനിപ്പിക്കുന്ന രീതിയാണ് പൊലീസ് സ്വീകരിച്ചത്. കുറ്റകരമായ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പൊലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നൽകും. കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ തലതിരിഞ്ഞ നടപടിക്കെതിരെ മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്കും പരാതി നൽകും
അഡ്വ. കെ. ഹരീഷ് (കാവുംചാൽ റോഡ് സംരക്ഷണസമിതി)

വാഹനാപകടത്തിൽ മരിച്ചയാളെ പ്രതിയാക്കി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തെ കുറിച്ചറിയില്ല. നാലുദിവസം മുമ്പാണ് ചുമതലയേറ്റത്. ഫയലുകൾ പഠിച്ചുവരികയാണ്.

ടി.പി സുമേഷ് (മയ്യിൽ പൊലീസ് ഇൻസ്‌പെക്ടർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, POLICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.